ശബരിമല വിധി നടപ്പാക്കുന്ന കാര്യത്തിൽ തീവ്രനിലപാട് തുടരേണ്ടെന്ന് സർക്കാർ തീരുമാനം. സി.പി.എം സംസ്ഥാന–കേന്ദ്ര നേതൃത്വങ്ങൾ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തിൽ പുനരാലോചന. ശബരിമല പ്രശ്നം ലിംഗനീതിയുടേതാണ് എന്ന നിലപാടിൽ മാറ്റമില്ലെന്നും അതുപോലെ മലകയറാൻ സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ സമീപിച്ചാൽ ഭരണഘടനാബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പൊലീസ് സംരക്ഷണം നൽകുന്നത് തുടരുമെന്നാണ് തീരുമാനം.
അതേസമയം, പ്രതിഷേധമുണ്ടായാൽ പൊലീസ് തന്നെ മുൻകയ്യെടുത്ത് തിരിച്ചിറക്കുകയും ചെയ്യും. ശബരിമലയിൽ മാത്രം സർക്കാരിന് പ്രത്യേക ഉദ്ദേശമെന്ന തോന്നൽ വിശ്വാസികൾക്ക് ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കും. വേഷപ്രച്ഛന്നരായി യുവതികളെ മലകയറ്റിയെന്നും ഒളിപ്പിച്ചുകടത്തിയെന്നുമുള്ള ആക്ഷേപങ്ങൾക്ക് ഇടനൽകില്ല. ഇക്കാര്യത്തിൽ വിശ്വാസികളിൽ ഒരുവിഭാഗത്തെ കോൺഗ്രസിനും ബി.ജെ.പിക്കും തെറ്റിദ്ധരിപ്പിക്കാനായി എന്നായിരുന്നു സെക്രട്ടേറിയറ്റ് വിലയിരുത്തൽ.
സർക്കാർ നിലപാട് ജനത്തെ ബോധ്യപ്പെടുത്താൻ കൂടുതൽ നടപടികളുണ്ടാവും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കേരളവും ബംഗാളും ത്രിപുരയുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും സമീപനത്തിൽ വരുത്തേണ്ട മാറ്റങ്ങളുമാണ് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രകമ്മിറ്റി പ്രധാനമായും ചർച്ച ചെയ്തത്.
.
Discussion about this post