ന്യൂഡൽഹി: സ്ട്രം അതക ടാങ്ക് വേധ മിസൈലുകൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ ഇരുനൂറുകോടിയുടെ കരാർ ഒപ്പുവച്ചു. പറക്കും ടാങ്ക് എന്നറിയപ്പെടുന്ന Mi-35 ഹിന്ദ് ഇ ആക്രമണ ഹെലികോപ്റ്ററുകൾക്ക് വേണ്ടിയാണ് അത്യന്താധുനികമായ സ്ട്രം അകത ടാങ്ക് വേധ മിസൈലുകൾ ഇന്ത്യ വാങ്ങുന്നത്.
അടിയന്തിരമായാണ് ഈ കരാർ റഷ്യയുമായി നടത്തുന്നത്. പാകിസ്ഥാനിൽ നിന്നുള്ള വ്യോമാക്രമണ സാദ്ധ്യതകൾ കണക്കിലെടുത്താണ് ഈ ഒരു അടിയന്തിര കരാർ വഴി സ്ട്രം അതക മിസൈലുകൾ വാങ്ങാൻ ഗവണ്മെന്റ് തീരുമാനിച്ചതെന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെട്ടു.
ശത്രു ടാങ്കുകളേയും കവചിതവാഹനങ്ങളേയും നശിപ്പിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ മൂന്നു മാസത്തിനകം ഇന്ത്യൻ സായുധസേനകൾക്ക് ലഭിയ്ക്കണമെന്നാണ് കരാർ വ്യവസ്ഥ.
ബാലക്കോട്ട് ആക്രമണത്തിനു ശേഷം എന്ത് സാഹചര്യത്തേയും അതിജീവിയ്ക്കാൻ പ്രാപ്തമാക്കി സേനാവിഭാഗങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ മിസൈലുകൾ വാങ്ങുന്നത്.
Mi-35 ഹിന്ദ് ഇ ഹെലികോപ്ടറുകൾക്കൊപ്പം അമേരിക്കയിൽ നിന്ന് ഉടനേ തന്നെ ബോയിങ്ങ് AH-64E അപ്പാഷേ ഗൺഷിപ്പ് ആക്രമണ ഹെലിക്കോപ്റ്ററുകളും ഇന്ത്യ വാങ്ങുന്നുണ്ട്. ഈ ഹെലികോപ്ടറുകളിൽ ഇരുപത്തിരണ്ടെണ്ണം നമുക്ക് അടുത്തമാസം വായുസേനയ്ക്കായി പൂർണ്ണപ്രവർത്തനസജ്ജമാകും.ഇതിൽ ആദ്യ ഹെലികോപ്ടർ നമുക്ക് മെയ് മാസം ലഭിച്ചിരുന്നു.
ടാറ്റ ബോയിങ്ങ് എയർസ്പേസ് ലിമിറ്റഡ് എന്ന ടാറ്റയുടേയും ബോയിങ്ങ് കമ്പനിയുടേയും സംയുക്ത സംരംഭം മേക് ഇൻ ഇന്ത്യ പദ്ധതിയനുസ്സരിച്ചാണ് ഈ ഹെലികോപ്ടറുകളുടെ ഭാഗങ്ങൾ ഹൈദരാബാദിലെ ഇതിന്റെ നിർമ്മാണശാലയിൽ നിർമ്മിച്ചത്.
റഷ്യൻ നിർമ്മിത മിസൈലുകൾ വാങ്ങാൻ ഇന്ത്യ ദീർഘകാലമായി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സമീപകാലത്തെ സുശക്തമായ നയതന്ത്ര ബന്ധങ്ങളാണ് കരാർ അതിവേഗം സാദ്ധ്യമാക്കിയതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ കരസേനക്ക് പിന്നാലെ ഇന്ത്യൻ വ്യോമസേനയും ആയുധ സംഭരണത്തിൽ മുൻ നിരയിലേക്ക് കടന്നു വന്നിരിക്കുകയാണ്. റഷ്യയിൽ നിന്നും വാങ്ങുന്ന ഇഗ്ല- എസ് മിസൈലുകൾക്ക് പുറമെ ഫ്രാൻസിൽ നിന്നും ടാങ്ക് വേധ സ്പൈക് മിസൈൽ വാങ്ങാനുള്ള നടപടികളും ഇന്ത്യൻ സേനകൾ ആരംഭിച്ചു കഴിഞ്ഞു.
നാൽപ്പത് സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഫെബ്രുവരി പതിനാലിലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സൈന്യം സദാ സന്നദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ഉദ്ധരിച്ച് സേനാ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post