അവശ്യമരുന്നുകൾക്കു വിലനിയന്ത്രണം ഏർപ്പെടുത്തിയതോടെ രോഗികൾക്ക് 12,447 കോടി ലാഭിക്കാനായതായി കേന്ദ്രസർക്കാർ.
അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിലൂടെ(എൻഎൽഇഎം) 2013 മേയ് മുതൽ 2016 ഫെബ്രുവരി വരെ മാത്രം രോഗികൾ 2,422 കോടി രൂപ ലാഭിച്ചതായി വളം, രാസവസ്തു വകുപ്പു മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ലോക്സഭയിൽ പറഞ്ഞു.
2016 മാർച്ച് മുതൽ ഇതുവരെ 2,644 കോടിയുടെ ലാഭമുണ്ടായി. പ്രമേഹ, ഹൃദയസംബന്ധ മരുന്നുകളിൽ 350 കോടി ലാഭിക്കാനായി. ഹൃദയധമനികളിലിടുന്ന സ്റ്റെന്റുകളുടെ കാര്യത്തിൽ മാത്രം 4,547 കോടിയും മുട്ടു മാറ്റിവയ്ക്കാനുള്ള ഉപകരണങ്ങളിലൂടെ 1,500 കോടിയും കാൻസർ മരുന്നുകളിൽ 984 കോടിയും ലാഭിച്ചു.
മരുന്നുകൾക്ക് വില നിർണയിക്കുന്ന ദേശീയ അതോറിറ്റി (എൻപിപിഎ) രൂപീകരിച്ച ശേഷം അമിതവില ഈടാക്കുന്ന മരുന്നു കമ്പനികൾക്കെതിരെ രണ്ടായിരത്തിലേറെ നോട്ടിസുകൾ അയച്ചതായും മന്ത്രി അറിയിച്ചു.
Discussion about this post