തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ ആശ്രിത നിയമനത്തിലൂടെ അഴിമതിയ്ക്ക് വഴി വെക്കുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഒഴിവുകൾ പൂഴ്ത്തിവെച്ച് അർഹരായവർക്ക് അവസരം നിഷേധിക്കുന്നത് കനത്ത അനീതിയാണെന്ന് ഉദ്യോഗർത്ഥികൾ ആരോപിച്ചു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എം എൽ എ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പി എസ്സ് സി ലിസ്റ്റുകൾ നിലവിലിരിക്കെ പിൻവാതിൽ നിയമനം നടത്തുന്നതും അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുന്നതും കോടതി വിധികളെ പരിഹസിക്കലാണെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.എൽ ഡി സി റാങ്ക് പട്ടിക നിലവിൽ വന്ന് ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞിട്ടും കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. ആശ്രിത നിയമനം 5 % മാത്രമെന്ന കോടതിവിധി സർക്കാർ നടപ്പാക്കുന്നില്ല. നിയമം തെറ്റായി വ്യാഖ്യാനിച്ച് വിവിധ വകുപ്പുകളിൽ കൈ കടത്തി അഴിമതിക്ക് കളമൊരുക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും രാപകൽ ഉറക്കമിളച്ച് പഠിച്ച് റാങ്ക് പട്ടികകളിൽ കയറിപ്പറ്റിയ യുവതയോടുള്ള പരിഹാസവുമാണെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകളാക്കി ഒരു തലമുറയെ ചവച്ച് തുപ്പുന്നത് കാലം പൊറുക്കാത്ത അപരാധമാണെന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post