സൈന്യത്തിന്റെ ക്ളേമോർ മൈനുകൾ കുറ്റിപ്പുറം പാലത്തിനടിയിലേക്കെത്തിയത് നേപ്പാളിൽനിന്നെന്നു സൂചന. നേപ്പാൾ കരസേനയ്ക്ക് കൈമാറിയവയാണിതെന്ന് അന്വേഷകർ കണ്ടെത്തി.
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള, മഹാരാഷ്ട്ര ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിർമാണശാലയിൽ 2001-ൽ നിർമിച്ചവയാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയിൽനിന്ന് 2018 ജനുവരി അഞ്ചിനു കണ്ടെടുത്ത മൈനുകൾ. ഒരാഴ്ചയ്ക്കുശേഷം അഞ്ഞൂറോളം വെടിയുണ്ടകളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
ചന്ദ്രാപുരിൽനിന്ന് മൈനുകൾ വാർധയിലെ പുൽഗാവിലെ വെടിക്കോപ്പ് സംഭരണശാലയിലേക്കും അവിടെനിന്നു നേപ്പാൾ കരസേനയ്ക്കും നൽകി. കുറ്റിപ്പുറത്തു കണ്ടെത്തിയ മൈനുകളുടെ ബാച്ച് നമ്പർ ഉൾപ്പെടെ (എൽ.ഒ.ടി. നമ്പർ: ഡി-102.99, ഒ.സി. 3/99 എം.ഐ.പി.എൽ.) പരിശോധിച്ചതിൽനിന്നാണ് ഇവ നേപ്പാൾ സേനയ്ക്ക് വർഷങ്ങൾക്കുമുമ്പ് നൽകിയവയാണെന്നു വ്യക്തമായത്. എന്നാൽ, ഇവയെങ്ങനെ നേപ്പാളിൽനിന്നു കേരളത്തിലെത്തി എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് മിലിറ്ററി ഇന്റലിജൻസും അന്വേഷിച്ചിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
2018 ജനുവരി അഞ്ചിനു രാവിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച് പാലത്തിനടിയിൽ സംശയാസ്പദമായ ചില വസ്തുക്കളുണ്ടെന്നു വിവരം നൽകിയ ആൾക്ക് മാവോവാദി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു
അതേസമയം കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റടുത്തു. പ്രത്യേക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്നത്. .
Discussion about this post