ഡൽഹി: ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. പൊഖ്രാൻ റേഞ്ചിൽ മൂന്ന് ടാങ്ക് വേധ നാഗ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മൂന്ന് മിസൈലുകളുടെയും പരീക്ഷണം വിജയമായിരുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു. നാഗ് മിസൈലുകൾ ഉടൻ സൈന്യത്തിന് കൈമാറും.
2018 മാർച്ച് മാസം ഒന്നാം തീയതി നാഗ് ശ്രേണിയിൽ പെട്ട രണ്ട് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ പരീക്ഷണവും വിജയമായതോടെ വ്യത്യസത സാഹചര്യങ്ങളിൽ ഒരു പോലെ ഉപയോഗിക്കാവുന്ന മിസൈൽ സാങ്കേതികവിദ്യ ഇന്ത്യക്ക് സ്വായത്തമായതായി ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോക്ടർ ജി സതീഷ് റെഡ്ഡി അറിയിച്ചു.
കരയിൽ 500 മീറ്റർ മുതൽ നാല് കിലോമീറ്റർ വരെയാണ് നാഗിന്റെ പ്രയോഗ പരിധി. വ്യോമ നിയന്ത്രിതമാകുമ്പോൾ ഇതിന്റെ പ്രഹരപരിധി 7 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയാകുന്നു.
അഗ്നി-1, അഗ്നി-2, ആകാശ്, ബ്രഹ്മോസ്, ധനുഷ്, പിനാക, പൃഥ്വി, തൃശൂൽ എന്നിവയാണ് നാഗ് പരമ്പരക്ക് മുൻപ് ഡിആർഡിഒ സേനയ്ക്ക് വേണ്ടി വികസിപ്പിച്ച മറ്റ് മിസൈലുകൾ.
Discussion about this post