കൊൽക്കത്ത: ഉൾപ്പാർട്ടി കലാപങ്ങളും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന തൃണമൂൽ കോൺഗ്രസ്സിന് വീണ്ടും തലവേദന സൃഷ്ടിച്ച് മുതിർന്ന നേതാക്കളുടെ പടയൊരുക്കം. പൊതുജനങ്ങളുടെ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നിയമിക്കാനുള്ള തൃണമൂൽ അദ്ധ്യക്ഷ മമത ബാനർജിയുടെ തീരുമാനത്തിനെതിരെ കലാപമുയർത്തിയിരിക്കുന്നത് പാർട്ടിയിലെ മുതിർന്ന നേതാവും സാൾട്ട് ലേക്ക്- രജാർഹട്ട് മേയറുമായ സബ്യസാചി ദത്തയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ബംഗാളിൽ ബിജെപി തൃണമൂലിനെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ തൃണമൂൽ പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ നിയമിച്ചിരുന്നു. ഇതിനെതിരയാണ് മുതിർന്ന നേതാക്കൾ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.
പാർട്ടി ഫണ്ട് ചിലവാക്കിയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്ന് തൃണമൂൽ വാദിക്കുന്നു. എന്നാൽ പാർട്ടി ഫണ്ട് പിരിക്കുന്നത് ജനങ്ങളിൽ നിന്നാണെന്നും അത് കൊണ്ട് തന്നെ അത് ജനങ്ങളുടെ പണമാണെന്നുമാണ് വിമത നേതാക്കളുടെ വാദം.
ഇതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് സബ്യസാചിയോട് സ്ഥാനമൊഴിയാൻ തൃണമൂൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അതു കൊണ്ട് തന്നെ അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്നും ദത്ത പറഞ്ഞു.
മുതിർന്ന ബിജെപി നേതാവ് മുകുൾ റോയിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് സബ്യസാചി ദത്ത. റോയിയുമായി അടുത്തിടെ ദത്ത നടത്തിയ കൂടിക്കാഴ്ചയും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
ബംഗാളിലെ തൃണമൂൽ എം എൽ എമാർക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സബ്യസാചി. തന്നോടൊപ്പം നിരവധി എം എൽ എമാരും മന്ത്രിമാരുമുണ്ടെന്ന് ദത്ത അവകാശപ്പെട്ടിരുന്നു. സംസ്ഥാന ജലസേചനവകുപ്പ് മന്ത്രി റജിബ് ബാനർജിയടക്കം തന്നെ പിന്തുണയ്ക്കുന്നവരാണെന്നും ദത്ത പറയുന്നു. ഈ സാഹചര്യത്തിൽ സബ്യസാചി ദത്തയ്ക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയാണ് തൃണമൂൽ നേതൃത്വത്തെ കുഴയ്ക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തിയ പശ്ചിമ ബംഗാളിൽ നിരവധി തൃണമൂൽ എം എൽ എമാരും നേതാക്കളും പാർട്ടി വിടുകയും ചിലർ ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. ഇത് തൃണമൂൽ കോൺഗ്രസ്സിനും മുഖ്യമന്ത്രി മമത ബാനർജിക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Discussion about this post