മാഞ്ചസ്റ്റർ: മഴ മൂലം തടസ്സപ്പെട്ട ഇന്ത്യ- ന്യൂസിലാൻഡ് സെമി ഫൈനലിന് റിസർവ് ദിനത്തിലും മഴ ഭീഷണി. മാഞ്ചസ്റ്ററിലെ ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ടും ക്രിക്കറ്റ് പ്രേമികൾക്ക് ഒട്ടും ആശാവഹമല്ല.
മേഘാവൃതമായ ആകാശവും ഇരുപത് ശതമാനം മഴയുമുണ്ടാകുമെന്നാണ് ഇന്നത്തെ കാലാവസ്ഥ പ്രവചനം. ഇന്നലെ അൻപത് ശതമാനമായിരുന്നു മഴ പ്രവചിക്കപ്പെട്ടിരുന്നത്. ഇത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമുണ്ടായാൽ അത് മത്സരഫലത്തെയും ടൂർണമെന്റിനെ ആകെത്തന്നെയും ബാധിക്കും.
ഇരുപത് ഓവർ മത്സരമെങ്കിലും നടത്തി ഫലം നിർണ്ണയിക്കാനുള്ള എല്ലാ സന്നാഹങ്ങളും തയ്യാറാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ചാറ്റൽ മഴ ഗ്രൗണ്ടിന്റെ സ്വഭാവത്തെ എങ്ങനെ ബാധിക്കുമെന്ന കണക്ക്കൂട്ടലിലാണ് ടീമുകളും വിദഗ്ധരും. ഇന്നും മഴ മൂലം കളി പൂർണ്ണമായും തടസ്സപ്പെട്ടാൽ പ്രാഥമിക റൗണ്ടിലെ ഉയർന്ന പോയിന്റിന്റെ ബലത്തിൽ ഇന്ത്യ ഫൈനലിലെത്തും
ലീഗ് റൗണ്ടിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരമടക്കം നാല് കളികൾ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ലോകകപ്പ് പോലെ ഒരു ടൂർണമെന്റിൽ ഇത് അത്യന്തം ദോഷകരമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അപ്രവചനീയമായ കാലാവസ്ഥയുള്ള ഇംഗ്ലണ്ടിനെ വേദിയാക്കിയതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നോക്കൗട്ട് മത്സരം മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റുന്നത്. 1999ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സൂപ്പർ സിക്സ് റൗണ്ട് മത്സരം മഴമൂലം റിസർവ്വ് ദിനത്തിൽ തുടർന്നിരുന്നു. അന്ന് ഇന്ത്യയായിരുന്നു വിജയികൾ.
Discussion about this post