മാഞ്ചസ്റ്റർ: ലോകകപ്പിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. മഴ മൂലം റിസർവ് ദിനത്തിൽ പുനരാരംഭിച്ച മത്സരത്തിൽ ന്യൂസിലാൻഡ് പേസ് ആക്രമണത്തിന് മുന്നിൽ പതറിയ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയം സമ്മതിച്ചു.
മഴയിൽ സ്വഭാവം മാറിയ വിക്കറ്റിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയപ്പോൾ ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് നേടി.
90 പന്തിൽ 74 റൺസെടുത്ത റോസ് ടെയ്ലറാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. ഇന്നലെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എത്തി നിൽക്കുമ്പോൾ മഴ എത്തുകയായിരുന്നു. ഇന്ന് മത്സരം പുനരാരംഭിച്ചപ്പോൾ ന്യൂസിലാൻഡിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പതിനെട്ട് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ഇത് വിക്കറ്റിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നട്ടുണ്ടെന്നതിന്റെ തെളിവായി കായിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
മാഞ്ചസ്റ്ററിലെ പുതിയ വിക്കറ്റിൽ കരുതലോടെയാണ് ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളിംഗിനെ നേരിട്ടത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ മാർട്ടിൻ ഗപ്ടിലിനെ ബുമ്ര കോഹ്ലിയുടെ കൈകളിലെത്തിച്ചു. തുടർന്ന് നിക്കോൾസും നായകൻ വില്ല്യംസണും സാവധാനം സ്കോർ ബോർഡ് ചലിപ്പിച്ചു. നിക്കോൾസ് 28 റൺസുമായി മടങ്ങി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് വില്യംസണോടൊപ്പം റോസ് ടെയ്ലറും ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 67 റൺസെടുത്ത നായകൻ വില്യംസണെ ചാഹൽ മടക്കി. എന്നാൽ മറുവശത്ത് ടെയ്ലർ നങ്കൂരമിട്ടു.
ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞു. ബുമ്ര 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാറിന് 3 വിക്കറ്റ് ലഭിച്ചപ്പോൾ ഹാർദിക് പാണ്ഡ്യക്കും ജഡേജക്കും ചാഹലിനും ഓരോ വിക്കറ്റ് ലഭിച്ചു. ചാഹൽ 10 ഓവറിൽ 63 റൺസ് വഴങ്ങിയപ്പോൾ ജഡേജ 10 ഓവറിൽ 34 റൺസ് മാത്രമാണ് വഴങ്ങിയത്.
ഈർപ്പവും ബൗൺസുമുള്ള വിക്കറ്റിൽ 240 അത്ര ചെറിയ ലക്ഷ്യമല്ലെന്ന് തെളിയിക്കുന്നതായിരുന്നു തകർച്ചയോടെയുള്ള ഇന്ത്യയുടെ തുടക്കം. 92 റൺസിന് ആറ് മുൻ നിര വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ചയെ നേരിട്ട ഇന്ത്യയ്ക്ക് 32 റൺസ് നേടിയ ഋഷഭ് പന്തിന്റെയും 32 റൺസ് നേടിയ ഹാർദിക് പാണ്ഡയുടെയും ഇന്നിംഗ്സുകൾ പ്രതീക്ഷ പകർന്നു. കരിയറിലെ ഉജ്ജ്വല ഇന്നിംഗ്സ് കാഴ്ചവെച്ച ജഡേജയിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ മുഴുവൻ. എന്നാൽ ജഡേജക്ക് പിന്നാലെ ഗംഭീരമായ റണ്ണൗട്ടിലൂടെ ധോണിയെ ഗപ്ടിൽ മടക്കിയപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ കൂടാരം കയറി. ഇന്ത്യൻ പോരാട്ടം അവസാന ഓവറിലെ മൂന്നാം പന്തിൽ 221ൽ അവസാനിച്ചു.
രവീന്ദ്ര ജഡേജ 59 പന്തിൽ 77 റൺസും ധോണി 72 പന്തിൽ 50 റൺസും നേടി.
ന്യൂസിലാൻഡിനായി മാറ്റ് ഹെന്രി 10 ഓവറിൽ 37 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ടും സാന്റ്നറും 2 വിക്കറ്റ് വീതം നേടിയപ്പോൾ ഫെർഗൂസനും നീഷാമും ഓരോ വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ മുൻനിരയെ തകർത്ത മാറ്റ് ഹെൻട്രിയാണ് മത്സരത്തിലെ താരം.
മഴയിലൂടെ ഭാഗ്യം കൈവന്നുവെങ്കിലും പദ്ധതികൾ കൃത്യമായി മൈതാനത്ത് നടപ്പിലാക്കിയ ന്യൂസിലാൻഡ് അർഹിക്കുന്ന വിജയമാണ് നേടിയത്. ഇന്ത്യൻ മുൻ നിരയെ നിലയുറപ്പിക്കും മുൻപ് മടക്കിയ ബൗളർമാരോടാണ് കെയ്ൻ വില്യംസൺ കടപ്പെട്ടിരിക്കുന്നത്. ന്യൂസിലാൻഡ് തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പ് ഫൈനലിൽ കടക്കുന്നത്.
നാളെ നടക്കുന്ന ഓസ്ട്രേലിയ- ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ്ച ന്യൂസിലാൻഡ് ഫൈനലിൽ നേരിടും.
Discussion about this post