കോഴിക്കോട്: വിവാദമായ നിർമ്മൽ മാധവ് സമരവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച കേസിൽ എ എൻ ഷംസീർ എം എൽ എ ഉൾപ്പെടെ എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു.
2011ലായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിർമൽ മാധവ് എന്ന വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയതിനെതിരെയായിരുന്നു ഇടത് സംഘടനകളുടെ സമരം. സമരം അക്രമാസക്തമാകുകയും പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 37 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അന്നത്തെ ഡി വൈ എസ് പിയായിരുന്ന രാധാകൃഷ്ണപിള്ള വെടിയുതിർത്തിരുന്നു.
പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
സമരത്തിൽ അക്രമം അഴിച്ചുവിട്ടതിന് എ എൻ ഷംസീർ, വി വസീഫ്, എം എം ജിജേഷ്, കെ കെ ഗോപൻ, ടി വൈശാഖ്, കെ ഷിബിൻ, കെ രജീഷ്, മനേഷ് കുമാർ, അഖിൽ, ശരത് കൃഷ്ണ, എം എം മിഥുൻ എന്നിവർക്കെതിരെ കേസ് എടുത്തിരുന്നു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-5 ആണ് പ്രതികളെ വെറുതെ വിട്ടത്.
എസ് എഫ് ഐ അക്രമത്തെയും ഭീഷണിയെയും തുടർന്ന് നിർമ്മൽ മാധവിന്റെ പഠനം പട്ടിക്കാട് എം ഇ എ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറ്റിയിരുന്നു.
Discussion about this post