എഡ്ജ്ബാസ്റ്റൺ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗിന് മുന്നിൽ പതറിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൻസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ അക്ഷരാർത്ഥത്തിൽ വരിഞ്ഞു മുറുക്കുന്നതായിരുന്നു ഇംഗ്ലീഷ് ബൗളിംഗ്- ഫീൽഡിംഗ് പ്രകടനങ്ങൾ.
ടൂർണമെന്റിൽ ഇതു വരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ 9 റൺസുമായി മടങ്ങി. എന്നാൽ സ്റ്റീവൻ സ്മിത്ത് നന്നായി ബാറ്റ് ചെയ്തു. 85 റൺസെടുത്ത സ്മിത്തിനെ മനോഹരമായ ഒരു ത്രോയിലൂടെ 48ആമത്തെ ഓവറിൽ ജോസ് ബട്ട്ലർ പുറത്താക്കിയപ്പോൾ 46 റൺസുമായി അലക്സ് കെയ്രി ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 29 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് സ്മിത്തിന് മികച്ച പിന്തുണ നൽകി.
ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ 8 ഓവറിൽ കേവലം 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സാണ് ഓസ്ട്രേലിയയെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. ആദിൽ റഷീദിനും 3 വിക്കറ്റ് ലഭിച്ചു. ജോഫ്ര ആർച്ചർക്ക് രണ്ടും മാർക്ക് വുഡിന് ഒരു വിക്കറ്റും ലഭിച്ചു.
മികച്ച ബാറ്റിംഗ് നിരയാൽ സമ്പന്നമായ ഇംഗ്ലണ്ടിന് ആതിഥേയർ എന്ന ആനുകൂല്യവുമുണ്ട്. മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന ഓസ്ട്രേലിയൻ ബൗളിംഗിനെ ക്ഷമയോടെ നേരിടാൻ കഴിഞ്ഞാൽ കന്നി കിരീട നേട്ടത്തിലേക്ക് നിർണ്ണായക ചുവട് വെയ്ക്കാൻ ഇംഗ്ലണ്ടിന് സാധിക്കും.
ഇന്നത്തെ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിൽ കടന്നത്.
Discussion about this post