ഒന്നരമാസവും 47 മത്സരങ്ങളും നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും കലാശക്കൊട്ടിന് നേര്‍ക്കുനേര്‍.
ഞായറാഴ്ച രാത്രിയോടെ പുതിയ ചാമ്പ്യന് ആരെന്നറിയാം. പന്ത്രണ്ടാമത് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഞായറാഴ്ച, ക്രിക്കറ്റിന്റെ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുമ്പോള് പ്രതീക്ഷ മുഴുവന് ഓയിൻ മോർഗനും ന്യൂസിലൻഡിന്‍റെ കപ്പിത്താൻ കെയ്ൻ വില്യംസണിലുമാണ്.
ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്‍ പിറക്കുമെന്നുറപ്പ്. ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കുപുറമേ മറ്റൊരു ചാമ്പ്യന്‍ ടീമുണ്ടാകും.
ക്രിക്കറ്റ് കളിയുടെ തുടക്കക്കാരായ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനലാണെങ്കില്‍ ന്യൂസീലന്‍ഡ് രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ട് അവസാനമായി ഫൈനല്‍ കളിച്ചത് 1992-ല്‍. നിലവില്‍ റണ്ണറപ്പായ നൂസീലന്‍ഡ് 2015 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു.
27 വര്‍ഷം മുന്‍പാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. കുട്ടി ക്രിക്കറ്റിൽ കിരീടം നേടിയെങ്കിലും ഏകദിന ലോകകിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. 2015 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് നടത്തിയ പരീക്ഷണമാണ് ഓയിൻ മോർഗന്‍റെ കയ്യിലുള്ള സന്തുലിത ടീം.
കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ കിവീസിന് അന്ന് ബ്രണ്ടൻ മക്കല്ലം എന്തായിരുന്നോ അതു തന്നെയാണ് ഇന്ന് വില്യംസൺ. ബാറ്റിംഗ് നിരയെ ചുമലിലേറ്റണം, ഒപ്പം ടീമിനെ നയിക്കണം. മോർഗന് പക്ഷേ അത്ര തലവേദനയില്ല. അത്ര ശക്തമാണ് ഇംഗ്ളീഷ് ബാറ്റിംഗ്. എന്നാൽ മൂന്ന് ഫൈനലിൽ തോറ്റെന്ന കറുത്ത ചരിത്രം ക്യാപ്റ്റൻ മോർഗനെ സമ്മർദ്ദത്തിലാക്കിയേക്കാം.
Discussion about this post