യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിവീഴ്ത്തിയ കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നു. പ്രതികളിലൊരാൾ ഇന്നലെ ഉച്ചയ്ക്കു ബൈക്കിൽ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുന്നതായി വിദ്യാർഥികൾ വിളിച്ചറിയിച്ചെങ്കിലും നിരീക്ഷണ ക്യാമറ പോലും പൊലീസ് പരിശോധിച്ചിട്ടില്ല.
മൂന്നാം വർഷം ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ പ്രധാന പ്രതികൾ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി എ.എൻ.നസീം എന്നിവരടക്കം ഏഴു പേരാണ്. ഇവരുൾപ്പെടെ 30 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തെങ്കിലും അന്വേഷിച്ച് ആരുടെയും വീട്ടിൽ പോലും പോയിട്ടില്ല. ഇവർ സ്ഥിരം പോകാറുള്ള പാർട്ടി ഓഫിസിലും സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പരിശോധന നടത്തിയിട്ടില്ല.
പാർട്ടി ഓഫിസിൽ പോയി പിടിച്ചാൽ കസേര തെറിക്കുമെന്ന ഭയം ഉദ്യോഗസ്ഥർക്കുണ്ട്. ജനുവരിയിൽ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എസ്ഐയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പിടിക്കാൻ അന്നത്തെ ഡിസിപി ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തി. ഉടൻ കസേരയും തെറിച്ചു.
ഇത്രത്തോളം സംഘർഷം നടന്നിട്ടും വെള്ളിയാഴ്ച ക്യാംപസിൽ കയറി പ്രതികളെ പിടിക്കാൻ പൊലീസിനു ധൈര്യമുണ്ടായില്ല. പ്രിൻസിപ്പൽ പൊലീസിനെ വിളിക്കാതെ ഒത്തുകളിച്ചെന്നും വിദ്യാർഥികൾ ആരോപിക്കുന്നു
Discussion about this post