ലണ്ടൻ: ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും ഉടൻ നടപടിയുണ്ടാകുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ മുന്നറിയിപ്പ് നൽകി.
വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെ പൊതു സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന തരത്തിലുള്ള ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ഗോയൽ വ്യക്തമാക്കി. യു കെയിൽ നടക്കുന്ന ഇന്ത്യ കോൺക്ലേവിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ ത്രിദിന സന്ദർശനത്തിനിടെയാണ് പിയൂഷ് ഗോയൽ നയം വ്യക്തമാക്കിയത്.
കേന്ദ്ര പരോക്ഷനികുതി വകുപ്പിലെയും കസ്റ്റംസ് വകുപ്പിലെയും പതിനഞ്ച് ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം അഴിമതി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രസർക്കാർ അടിയന്തിരമായി നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കിയിരുന്നു. കൈക്കൂലി, കൃത്യവിലോപം, കള്ളക്കടത്തുകാരോടുള്ള അനുഭാവം എന്നിവയായിരുന്നു ഇവർക്കെതിരായ നടപടിക്ക് കാരണം.
പ്രിൻസിപ്പൽ കമ്മീഷണർ, കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയ ഉന്നത പദവികൾ വഹിക്കുന്നവർക്കെതിരെയായിരുന്നു നടപടികൾ സ്വീകരിച്ചത്.
കേന്ദ്ര സർക്കാരിന്റെ പൊതു സാമ്പത്തിക ചട്ടം 56 ജെ പ്രകാരമാണ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകിയിരിക്കുന്നത്.
Discussion about this post