വിദ്യാർത്ഥികളെ സംഘടനാ പരിപാടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ പാത സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആക്ഷേപം.
പ്രകടനമോ യോഗങ്ങളോ ഉണ്ടെങ്കിൽ ചില സംഘടനകൾ ജീവനക്കാരെ ഓഫീസിലിരിക്കാൻ സമ്മതിക്കാതെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകും. പങ്കെടുത്തില്ലെങ്കിൽ ഭീഷണിയും സമ്മർദ്ദവുമൊക്കെ ഉണ്ടാകും. അതിനാൽ, ഓഫീസിലെ ജോലിപോലും മാറ്റിവച്ച് ജീവനക്കാർക്ക് അതിൽ പങ്കെടുക്കേണ്ടിവരുന്നു. . ഭരണ, പ്രതിപക്ഷ സംഘടനാ ഭേദമില്ലാതെയാണ് ഇത്തരം രീതികൾ സർക്കാർ ഓഫീസുകളിൽ അരങ്ങേറുന്നത്.
സംഘടനകൾ ആവശ്യപ്പെടുന്ന വൻപിരിവുകളും ജീവനക്കാർ നിർബന്ധമായും നൽകിയിരിക്കണം. പിരിവിനെ എതിർത്താൽ സ്ഥലംമാറ്റം ഉൾപ്പെടെ ഉണ്ടാകുമെന്ന ഭീഷണി പിന്നാലെവരും. അടുത്തിടെ ഒരു ഭരണാനുകൂല സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന ഫണ്ടിലേക്ക് ഓരോ ജീവനക്കാരിൽ നിന്നും 1500 രൂപ വീതമാണ് പിരിച്ചത്. സ്ഥലംമാറ്റ ഭീഷണി ഭയന്ന് ചോദിക്കുന്ന തുക കൊടുക്കുകയാണ് പതിവെന്ന് ചില ജീവനക്കാർ പറയുന്നു.
ജോലി സമയത്ത് ജീവനക്കാരെ പ്രകടനത്തിനും മറ്റുംകൊണ്ടുപോകുന്നത് തടയാൻ ഓഫീസ് മേധാവി വിചാരിച്ചാലും നടക്കില്ല. ഓഫീസ് മേധാവിക്കുമേലുമുണ്ടാവും സംഘടനക്കാരുടെ സമ്മർദ്ദം. ഇല്ലെങ്കിൽ അദ്ദേഹത്തിനും നേരിടേണ്ടിവരും സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണി. ജീവനക്കാർ പ്രകടനത്തിനും സമ്മേളനത്തിനുമൊക്കെ പങ്കെടുത്തോ എന്നറിയാൻ സംഘടനാ നേതാക്കളുടെ നീരീക്ഷണവുമുണ്ടാവും. ജീവനക്കാർ മുങ്ങാതിരിക്കാൻ ഓഫീസ് ഗേറ്റുകളിലാവും പലപ്പോഴും നിരീക്ഷണം. ഒരാളുപോലും കുറയാതെ പ്രകടനങ്ങളിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് ചില സംഘടനാ നേതാക്കൾ പറയുന്നത്
Discussion about this post