രാജുനാരായണ സ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കാരണമാക്കിയത് സേവന മികവില്ലെന്ന കണ്ടെത്തൽ.
ഇദ്ദേഹത്തിന്റെ 27 വർഷത്തെ സേവനകാലത്തെ വാർഷിക പ്രവർത്തന അവലോകന റിപ്പോർട്ടുകൾ സമിതി പരിഗണിച്ചതായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സേവന പുനഃപരിശോധനാ സമിതി യോഗ മിനുട്ട്സിലുള്ളത്.
രാജു നാരായണസ്വാമിയെ കൂടാതെ ഉഷ ടൈറ്റസ്, കെ.ആർ. ജ്യോതിലാൽ, രത്തൻ ഖേൽക്കർ, പി. വേണുഗോപാൽ, ബിജു പ്രഭാകർ, വി. രതീശൻ, എൻ. പദ്മകുമാർ എന്നീ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രകടനവും യോഗം വിലയിരുത്തി. ഇതിൽ രാജുനാരായണ സ്വാമിക്കെതിരേ മാത്രമാണു നടപടി ശുപാർശ ചെയ്തത്.
ഇതുവരെയുള്ള സർവീസിൽ രണ്ടുവർഷത്തെ പ്രവർത്തന അവലോകനത്തിൽ മാത്രമാണ് സ്വാമിക്ക് വിശിഷ്ടസേവനത്തിന് മാർക്ക് ലഭിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തൽ. കഴിഞ്ഞ ജൂലായ് വരെ ഇദ്ദേഹം 755 ദിവസം അവധിയെടുത്തതായും മിനുട്ട്സിലുണ്ട്. 2013-14 വർഷത്തെ സ്വാമിയുടെ പ്രവർത്തനം വിലയിരുത്തിയ അന്നത്തെ ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മിനുട്ട്സിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. സ്വാമിയുടെ മനോനിലയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമർശമാണ് ഇതിലുള്ളത്.
എന്നാല്‍ രാജു നാരായണസ്വാമിയുടെ കാര്യത്തിൽ ഉണ്ടായതുപോലെ മറ്റ് ഏഴുപേരുടെ കാര്യത്തിൽ വിശദമായ ഒന്നുംതന്നെ മിനുട്ട്സിൽ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ, അഴിമതിക്കാരുടെ ഒരു സംഘമാണ് തന്നെ സർവീസിൽനിന്നു പുറത്താക്കാൻ നീക്കം നടത്തുന്നതെന്ന് രാജുനാരായണ സ്വാമി പറഞ്ഞു
Discussion about this post