മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രൻ മുംബൈ പൊലീസിന്റെ പിടിയിൽ. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഛത്രപധി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇക്ബാൽ കാസ്കറിന്റെ മകൻ റിസ്വാൻ പിടിയിലായത്.
ദുബായിൽ നിന്നും നാട് കടത്തപ്പെട്ട ദാവൂദിന്റെ ഹവാല ഇടപാടുകാരൻ അഹമ്മദ് റാസ വദാരിയയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പിടിയിലായ റിസ്വാൻ. ഛോട്ടാ ഷക്കീലുമായി ചേർന്ന് മുംബൈയിലും താനെയിലും സൂറത്തിലും കള്ളക്കടത്ത് നടത്തിവരുന്നയാളായിരുന്നു റാസ.
കള്ളക്കടത്തും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് മക്കോക്ക നിയമപ്രകാരം തടവിൽ കഴിയുകയാണ് ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കാസ്കർ. അയാളുടെ മകനാണ് പിടിയിലായ റിസ്വാൻ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ദാവൂദിന്റെ അധോലോക സംഘമായ ഡി- കമ്പനിയുടെ ഹവാല ഇടപാടുകാരനും ഛോട്ടാ ഷക്കീലിന്റെ വലം കൈയ്യുമായ അഹമ്മദ് റാസ എന്നറിയപ്പെടുന്ന അഫ്രോസ് വാദരിയയെ ദുബായ് പൊലീസ് ഇന്ത്യക്ക് കൈമാററിയിരുന്നു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കങ്ങളെ ശക്തമായി അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുകയാണ്. അധോലോക നായകനിൽ നിന്നും ഭീകരവാദിയിലേക്ക് വളർന്ന ദാവൂദ് ഇബ്രാഹിമിനെതിരെയും അയാളുടെ ഡി- കമ്പനിക്കെതിരെയും നടപടി സ്വീകരിക്കാൻ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ദാവൂദിന്റെ പാകിസ്ഥാനിലെ സ്വതന്ത്ര വിഹാരത്തിന്റെ ചിത്രം ദേശീയ മാദ്ധ്യമം കഴിഞ്ഞയാഴ്ച പുറത്ത് വിട്ടിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന ഇന്ത്യൻ വാദത്തെ സാധൂകരിക്കുന്ന നിലപാട് അമേരിക്ക ലണ്ടൻ കോടതിയിൽ സ്വീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ദാവൂദിന്റെ സഹോദരപുത്രന്റെ അറസ്റ്റ് ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന വാദത്തിന് തെളിവാകുമോയെന്ന് വിദേശകാര്യ വിദഗ്ധരും അന്വേഷണ ഏജൻസികളും അന്വേഷിച്ചു വരികയാണ്.
Discussion about this post