വയനാട്ടില്‍ വനവാസി വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ സ്പോട് അഡ്മിഷനുശേഷം പ്രവേശനം അട്ടിമറിച്ചതായി ആരോപണം. ജില്ലയില്‍ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ യോഗ്യതാ നിര്‍ണ്ണയത്തില്‍ വിജയിച്ച അഞ്ഞൂറോളം പേര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിച്ചിട്ടില്ല. വിവിധ വനവാസി സംഘടനകള്‍ ഇതുസംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ആദ്യ മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ക്ക് ശേഷം ഇത്തവണ പത്താംതരം പാസായ 632 പേരും, നേരത്തെ പഠനം മുടങ്ങിയവരുമുള്‍പ്പടെ ആയിരത്തിലധികം വനവാസി വിദ്യാര്‍ത്ഥികള്‍ സ്പോട് അഡ്മിഷനില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ശ്രമിച്ചിരുന്നെന്നാണ് ആദിവാസി സംഘടനകളുടെ വാദം.
കഴിഞ്ഞദിവസം ജില്ലയിലെ മൂന്ന് താലൂക്കുകളിലായി പട്ടികവർഗ വിദ്യാർത്ഥികള്‍ക്കായി പ്രത്യേകം നടത്തിയ സ്പോട് അഡ്മിഷനിലൂടെ 432 പേർ പ്രവേശനം നേടിയെന്നാണ് ഔദ്യോഗിക കണക്ക്. അതായത് അഡ്മിഷന് കാത്ത പകുതിയിലധികം കുട്ടികള്‍ക്കും ഇപ്പോഴും സീറ്റ് ലഭിച്ചിട്ടില്ല.
ആദിവാസി വിദ്യാർത്ഥികള്‍ കൂടുതലായി താല്പര്യം കാണിക്കുന്ന ഹ്യുമാനിറ്റീസ് സീറ്റുകള്‍ വേണ്ടത്രയില്ലായിരുന്നുവെന്നും ആരോപണമുണ്ട്. പലപ്പോഴും സയന്‍സ് ബാച്ച് തെരഞ്ഞെടുക്കാന്‍ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്നാണ് പരാതി. ഇതെല്ലാം ചൂണ്ടിക്കാട്ടി ആദിവാസി സംഘടനകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post