അന്താരാഷ്ട്ര സമ്മർദവും ഇന്ത്യൻ നയതന്ത്ര നീക്കങ്ങളും വിജയം കാണുന്നു. കരിമ്പട്ടികയിൽ പെടുത്തുമെന്ന ഭയത്തെ തുടർന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെയും അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റതിനെതിരെയും നടപടിക്ക് നിർബന്ധിതമായി പാകിസ്ഥാൻ.
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ആദ്യമായി പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കുന്ന ഇരുപതോളം ഭീകരക്യാമ്പുകൾക്ക് പാകിസ്ഥാൻ താഴിട്ടതായാണ് വിവരം. കള്ളപ്പണം, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ പ്രവൃത്തികളെ തുടർന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാകിസ്ഥാന് അന്ത്യശാസനം നൽകിയിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തി ഉള്ള സാമ്പത്തിക സഹായം കൂടി ഇല്ലാതാക്കുമെന്ന തിരിച്ചറിവാണ് പാകിസ്ഥാനെ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.
ബലാക്കോട്ട് വ്യോമാക്രമണത്തെ തുടർന്ന് അതിർത്തിയിൽ നുഴഞ്ഞു കയറ്റം വൻ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ എഫ് എ ടി എഫിന്റെ നിർദ്ദേശങ്ങൾ വന്ന ശേഷം അത് നിശ്ശേഷം കുറഞ്ഞിരിക്കുകയാണ്.
കൂടാതെ വെടിനിർത്തൽ ലംഘിക്കുന്ന സമയത്ത് നിലവിൽ പ്രഹരശേഷി കുറഞ്ഞ പ്രാദേശിക നിർമ്മിത തോക്കുകളാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. പാക് സേന ആർട്ടിലറി തോക്കുകൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നതും ഗണ്യമായ തോതിൽ കുറച്ചിട്ടുണ്ട്. മാത്രമല്ല ആകെയുള്ള കണക്കെടുത്താൽ വെടി നിർത്തൽ ലംഘനത്തിലും വലിയ കുറവ് വന്നിരിക്കുന്നതായും മനസ്സിലാക്കാൻ സാധിക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് പാകിസ്ഥാനിലെ ബലാക്കോട്ടിൽ വർഷിച്ചത്. ആറ് ഏക്കറിലായി 600ൽ അധികം ആളുകൾക്ക് താമസിക്കാനാവുന്ന ഭീകരക്യാമ്പാണ് ഇന്ത്യ മിറാഷ് ഉപയോഗിച്ച് തകർത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുന്നതിനായി പരിശീലനം നേടിയ ഭീകരരെയാണ് ക്യാമ്പിനുള്ളിൽ വച്ച് തന്നെ സേന ഇല്ലാതാക്കിയത്.
ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ഭീകരസംഘടനകൾ ഇന്ത്യയെ ഭയന്ന് തങ്ങളുടെ ക്യാമ്പുകൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ തുടങ്ങിയ ഭീകര സംഘടനകൾ അഫ്ഗാനിസ്ഥാനിലെ കുണാർ, നാംഗർഹാർ, നൂറിസ്ഥാൻ, കാണ്ഡഹാർ മേഖലകളിലേക്ക് തങ്ങളുടെ ക്യാമ്പുകൾ പറിച്ചു നട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post