രമ്യാ ഹരിദാസ് എംപിക്കു കാർ സമ്മാനിക്കാൻ പിരിച്ചെടുത്ത പണം, പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചു. 6.13 ലക്ഷം രൂപയാണ് ഇതുവരെ പിരിച്ചത്. പിരിവെടുത്തു കാർ വാങ്ങുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തു വന്നതോടെ, കാർ സ്വീകരിക്കില്ലെന്നു രമ്യ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണു പിരിച്ചെടുത്ത തുക തിരികെ നൽകാൻ ഇന്നലെ ചേർന്ന പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചത്.
പണം മടക്കി നൽകുമ്പോൾ രസീതുകൾ തിരികെ വാങ്ങി അടുത്ത മാസം 11നു ചേരുന്ന കമ്മിറ്റിയിൽ എത്തിക്കണമെന്ന് എല്ലാ നിയോജക മണ്ഡലം കമ്മിറ്റികൾക്കും നിർദേശം നൽകി. ഇതിനിടെ, കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു കെപിസിസി ഉപദേശം മാനിച്ചു പിൻവാങ്ങിയ രമ്യയെ അഭിനന്ദിക്കുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.
ലോക്സഭാംഗമല്ലെങ്കിൽ സഹപ്രവർത്തകരുടെ സ്നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു
Discussion about this post