വാഷിംഗ്ടൺ: പാകിസ്ഥാനിൽ നാൽപ്പതോളം ഭീകരസംഘടനകൾക്ക് നിർണ്ണായകമായ സ്വാധീനമെന്ന് ഏറ്റു പറഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വസ്തുതകൾ വ്യക്തമായി അമേരിക്കയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പിഴവ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ കോൺഗ്രഷണൽ പാകിസ്ഥാൻ കോക്കസ് അദ്ധ്യക്ഷയും പാർലമെന്റ് അംഗവുമായ ഷീല ജാക്സൺ ലീ നൽകിയ അത്താഴവിരുന്നിലാണ് ഇമ്രാൻ വസ്തുത തുറന്ന് പറഞ്ഞത്.
താലിബാൻ അടക്കമുള്ള സംഘടനകളെ ചർച്ചയിലൂടെ ജനാധിപത്യ മാർഗ്ഗത്തിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുകയാണെന്നും അതിന് രാജ്യത്തിന്റെ പിന്തുണ തനിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളിൽ അമേരിക്കയുടെ പങ്കാളിയാകാൻ ആഗ്രഹമുണ്ടെന്നും അമേരിക്കയുമായുള്ള ബന്ധത്തിൽ തെറ്റിദ്ധാരണ പരന്നത് തന്നെ വേദനിപ്പിച്ചെന്നും ഇമ്രാൻ പറഞ്ഞു.
താലിബാനും അൽഖ്വയിദയും ഇപ്പോൾ പ്രവർത്തന കേന്ദ്രം പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
എന്നാൽ ഇമ്രാൻ ഖാന്റെ വാക്കുകൾ അർദ്ധസത്യങ്ങൾ മാത്രമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഇമ്രാൻ ആത്മാർത്ഥമായി സമാധാനം കാംക്ഷിച്ചാൽ പോലും പാക് സൈന്യവും സുരക്ഷാ സേനകളും ഭീകരവാദ ബന്ധം ഉപേക്ഷിക്കാൻ തയ്യാറാകില്ല. അൽഖ്വയിദയും താലിബാനും പാകിസ്ഥാനിൽ നിന്നും പ്രവർത്തനകേന്ദ്രം അമേരിക്കയിലേക്ക് മാറ്റിയതിൽ പാകിസ്ഥാന് കാര്യമായ പങ്കൊന്നും ഇല്ലെന്നും ഇന്ത്യൻ സേന പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണങ്ങളുടെ ഫലമായി അവർ പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തതാണെന്നും റോയിട്ടേഴ്സ് നിരീക്ഷിക്കുന്നു.
നിലവിൽ അന്താരാഷ്ട്ര പിന്തുണയോടെ നടത്തുന്ന അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന രാജ്യമാണ് ഇന്ത്യ.
Discussion about this post