സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷണത്തിന്റെ പേരിൽ അഡ്വക്കേറ്റ് എ ജയശങ്കറിനെതിരെ നടപടിയെടുക്കാനൊരുങ്ങി സിപിഐ.
സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്നു പ്രവചിക്കുകയും പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി ചാനൽ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായം പറയുകയും ചെയ്യുന്നുവെന്നാണ് സിപിഐ അംഗമായ ജയശങ്കറിനെതിരെ പാർട്ടി ഉന്നയിക്കുന്ന ആരോപണം.
എന്നാൽ രാഷ്ട്രീയ നിരീക്ഷകന് എന്ന നിലയില്‍ ജയശങ്കര്‍ പറയുന്നവ പാര്‍ട്ടി അഭിപ്രായമല്ലെന്നും നടപടി സ്വീകരിക്കേണ്ടത് അദ്ദേഹം ഉള്‍പ്പെട്ട പാര്‍ട്ടി ബ്രാഞ്ചാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു.
1986 മുതല്‍ സിപിഐ അംഗമായ താന്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുത്തിട്ടില്ലന്നാണ് ജയശങ്കറിന്റെ വാദം. ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ത്ഥി നടന് ഇന്നസെന്റിനെതിരായ തന്റെ വീഡിയോ ക്ലിപ്പ് യുഡിഎഫ് പ്രചാരണായുധമാക്കിരുന്നെങ്കിലും മണ്ഡലങ്ങളിലെ ജയസാധ്യതകളാണ് താന്‍ പ്രവചിച്ചതെന്നും തന്റെ പ്രവചനങ്ങൾ സത്യമായെന്നും ജയശങ്കർ പറയുന്നു. പരാതിയെക്കറിച്ച് തന്നോടാരും ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയ്ക്കെതിരെയും ചാനൽ ചർച്ചകളിൽ ജയശങ്കര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ ഐക്യത്തിനു തടസ്സമുണ്ടാക്കുന്നുവെന്ന് ഒരു വിഭാഗം പറയുന്നു.
കൊച്ചിയിൽ അഭിഭാഷകർ ഉൾപ്പെട്ട സിപിഐ ലോയേഴ്സ് ബ്രാഞ്ച് അംഗമാണ് ജയശങ്കർ. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയ സെക്രട്ടറിയുമാണ് അദ്ദേഹം.
Discussion about this post