സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ എറണാകുളം സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്ന് എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. കാനം
പരസ്യമായി മാപ്പ് പറയണം. കാനത്തിന്റെ നിലപാട് മൂലം എംഎല്‍എക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെകിട്ടില്ലെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
പാർട്ടി നേതാക്കളെ തല്ലിയ പൊലീസ് നടപടിയെ ഇന്നും തള്ളിപ്പറയാൻ കാനം രാജേന്ദ്രൻ തയ്യാറായില്ല. കാനത്തിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ പതിച്ച പോസ്റ്ററുകൾ സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ സൂചനയായി.
കാനത്തെ ആരെങ്കിലും ബ്ലാക്മെയിൽ ചെയ്യുന്നുണ്ടോയെന്നറിയില്ലെന്ന മുതിർന്ന നേതാവ് സിഎൻ ജയദേവന്റെ പ്രസ്താവനയും ഉൾപ്പാർട്ടി ഏറ്റുമുട്ടലിലേക്ക് വിരൽ ചൂണ്ടുന്നതായി.
എം എൽ എ അങ്ങോട്ടു പോയി തല്ലുകൊണ്ടതാണന്ന പ്രസ്താവനയുയർത്തിയ ആശയക്കുഴപ്പം ലഘൂകരിക്കാൻ പോന്ന വാക്കുകളൊന്നും ഇന്നും കാനത്തിൽ നിന്നുണ്ടായില്ല. പാർട്ടി എം എൽ എ യ്ക്കു വരെ തല്ലു കിട്ടിയ ഡിഐജി ഓഫിസ് മാർച്ച് തന്റെ അറിവോടെയായിരുന്നെന്നു സമ്മതിച്ച കാനം പക്ഷേ പൊലീസിനെ പറ്റി കടുപ്പിച്ചൊരു വാക്ക് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കാനത്തിന്റെ നിലപാടിൽ അതൃപ്തരെങ്കിലും കലക്ടറുടെ റിപ്പോർട്ടിനു ശേഷം കാനം നിലപാട് കടുപ്പിക്കുമെന്ന പ്രതീക്ഷയാണ് സി പി ഐ ജില്ലാ നേതൃത്വം മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവച്ചത്.
ആലപ്പുഴയിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പതിക്കപ്പെട്ട പോസ്റ്റർ പ്രശ്നം സങ്കീർണമാക്കാനുള്ള എതിർ പാർട്ടിക്കാരുടെ ശ്രമമെന്ന വ്യാഖ്യാനമാണ് കാനത്തിന്റെ വിശ്വസ്തനായ മന്ത്രി പി.തിലോത്തമനിൽ നിന്നുണ്ടായത്. പാർട്ടിയിലെ പ്രശ്നങ്ങളെ പറ്റി പ്രതികരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ തയാറായില്ല. എന്നാൽ തൃശൂരിലെ മുതിർന്ന നേതാവ് സി.എൻ.ജയദേവനാകട്ടെ പൊലീസ് നയത്തിലുള്ള അഭിപ്രായ വ്യത്യാസം തുറന്നു പറയുകയും ചെയ്തു.
Discussion about this post