കണ്ണൂര്‍:മകനുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണത്തോട് മറുപടി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ലെന്നാണ് കാനം പറയുന്നത്. താന്‍ ആരുടേയും തടവറയിലല്ലെും കാനം രാജേന്ദ്രന് പറഞ്ഞു.
ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകും. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മകന് അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങാണ് മൗനങ്ങള്‍ക്ക് പിന്നിലെന്നുമായിരുന്നു കാനത്തിനെതിരെ ഉയര്‍ന്ന ആരോപണം. സിപിഐ യോഗങ്ങളില്‍ വരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എല്‍ദോ എബ്രാഹം എംഎല്‍എയെ പോലീസ് മര്‍ദിച്ചു എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥനല്ല അന്വേഷണം നടത്തുന്നത്. കളക്ടറാണ്. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ എന്നും കാനം പറഞ്ഞു.
എറണാകുളം ജില്ല കമ്മറ്റിയോഗത്തില്‍ കാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാതെ ഇന്നലെ കാനം എറണാകുളത്ത് നിന്ന് പോവുകയും ചെയ്തു.
ഭക്ഷ്യവകുപ്പില്‍ കാനം രാജേന്ദ്രന്റെ മകന് ഇടപെടുന്നതായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ആരോപിച്ചു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തി. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മീഷനായി തട്ടിയെടുത്തു. സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും മുഖപത്രം ആരോപിക്കുന്നു. മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി മുഴക്കിയതോടെയാണ് കാനം മൗനത്തിലായതെന്നും വാര്‍ത്തയില്‍ പറയുന്നു.
Discussion about this post