ചെന്നൈ: ഏഴ് വയസ്സുകാരന്റെ വായ തുറന്ന ഡോക്ടർമാർ ഞെട്ടി. ചെന്നൈ സ്വദേശിയായ ബാലന്റെ വായിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 526 പല്ലുകൾ. സംഭവം ലോകത്തിൽ ആദ്യത്തേതെന്ന് ഡോക്ടർമാർ.
കീഴ്ത്താടിയിൽ വീക്കത്തെ തുടർന്നാണ് കുട്ടിയെ മാതാപിതാക്കൾ ചെന്നൈയിലെ സ്വകാര്യ ദന്തൽ കോളേജിൽ പ്രവേശിപ്പിച്ചത്. എക്സ്- റേയിലും സിടി സ്കാനിലും അസ്വാഭാവികത കണ്ട ഡോക്ടർമാർ ‘കോമ്പൗണ്ട് കോമ്പസിറ്റ് ഓർത്തോഡോണ്ടോൺ’ എന്ന അവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ഒടുവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയയിൽ കുട്ടിയുടെ വായിൽ നിന്ന് 200 ഗ്രാം ഭാരമുള്ള ഒരു സഞ്ചി പുറത്തെടുത്തു. അത് തുറന്ന് നോക്കിയപ്പോൾ 526 പല്ലുകൾ. ചിലത് പൂർണ്ണവളർച്ചയെത്തിയതും ചിലത് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ വായയ്ക്ക് മൂന്ന് വയസ്സ് മുതൽ വീക്കമുണ്ടായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
അപൂർവ്വമായ ഈ അവസ്ഥ ഇതിന് മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും പല്ലുകൾ കണ്ടെത്തുന്നത് ആദ്യമായാണ്. ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
Discussion about this post