അതിഥികൾക്ക് അരോചകമാവും വിധം പെരുമാറിയെന്നാരോപിച്ച് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലിൽ നിന്ന് സ്വവർഗ പങ്കാളികളെ പുറത്താക്കി. രസിക ഗോപാലകൃഷ്ണൻ, ശിവാങ്കി സിംഗ് എന്നിവരെയാണ് കഴിഞ്ഞമാസം 28ന് ഹോട്ടലിൽ നിന്ന് പുറത്താക്കിയത്.
തങ്ങളെ മനപ്പൂർവം കാരണങ്ങളുണ്ടാക്കി പുറത്താക്കിയതാണെന്ന് രസികയും ശിവാങ്കിയും ആരോപിക്കുന്നു. ‘ശനിയാഴ്ച രാത്രിയാണ് ഞാനും എന്റെ കൂട്ടുകാരിയും സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഡാൻസ് ചെയ്യുന്ന സമയത്ത് നാല്-അഞ്ച് പുരുഷന്മാർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയെന്ന് രസിക കുറിപ്പിൽ പറയുന്നു.ബാക്കി എല്ലാവരും ഡാൻസ് അസ്വദിക്കുമ്പോൾ അവർ മാത്രം എന്തിനാണ് ഞങ്ങളിൽ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ശേഷം വാഷ്റൂമിൽ പോയി.കുറച്ച് കഴിഞ്ഞപ്പോൾ വാതിലിൽ അരോ തട്ടുന്നത് കേട്ടു. തുറന്നപ്പോൾ ഹോട്ടൽ ജീവനക്കാരാണ്. ഞങ്ങൾ വാഷ്റൂമിൽ മറ്റെന്തോ ചെയ്യുകയാണെന്നും അതിഥികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചെന്നും പുറത്ത് പോകണമെന്നും അവർ പറഞ്ഞു.
എന്നാൽ ഞങ്ങൾ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടില്ല.അതിഥികൾക്ക് അരോചകമാകുന്ന രീതിയിൽ സ്റ്റേജിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നും ഇതിന്റെ വീഡിയോ ഉണ്ടെന്നും മാനേജർ പറഞ്ഞു. എന്നാൽ വീഡിയോ കാണിക്കാൻ പറഞ്ഞപ്പോൾ അയാൾ ഒഴിഞ്ഞുമാറിയെന്നും രസികയും ശിവാങ്കിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
എന്നാൽ ഹോട്ടലുകളിൽ അസ്വാഭാവികമായി പെരുമാറുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ക്രോസ് ഹോട്ടൽ റിസോർട്ട് സിഇഒ യങ്ക്യ പ്രകാശ് ചന്ദ്രന്റെ വിശദീകരണം.
Discussion about this post