കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം ജില്ലാ കൗൺസിൽ യോഗം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവെന്നാൽ കാനം ഫാൻസ് അസോസ്സിയേഷനാണെന്നാണ് വിമർശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ കാരണം പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയാണ്. കാനത്തിന്റെ പ്രസ്താവനകൾ പൊതുജന മദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും യോഗത്തിൽ വിമർശനമുയർന്നു.
വെളിയം ഭാർഗവനും സി കെ ചന്ദ്രപ്പനും ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന ബോധം കാനത്തിന് വേണം. ഈ നിലയ്ക്ക് പോയാൽ പാർട്ടിയിൽ പ്രവർത്തിക്കാൻ ആളെ കിട്ടില്ല. പാർട്ടി പ്രവർത്തകരെ ജനങ്ങൾ പരിഹസിക്കുന്ന നിലയാണിപ്പോഴെന്നും യോഗത്തിൽ വിമർശനമുയർന്നു.
അമ്പത്തിയൊന്നംഗ ജില്ലാ കൗൺസിലിൽ കാനത്തെ അനുകൂലിച്ചത് വെറും രണ്ട് പേർ മാത്രമാണ്. എൽദോ എബ്രഹാം എം എൽ എ അടക്കമുള്ളവർക്ക് പൊലീസ് മർദ്ദനമേറ്റത് സമരത്തിന് പോയത് കൊണ്ടാണെന്ന് കാനം രാജേന്ദ്രൻ നിലപാടെടുത്തിരുന്നു. ഈ നിലപാടുകൾക്കെതിരെയാണ് ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നത്.
Discussion about this post