ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീർ സന്ദർശിക്കുമെന്ന് സൂചന. അദ്ദേഹം ഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് തലവൻ സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കാശ്മീരില്‍ സൈനിക നീക്കം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം അമിത് ഷാ ജമ്മു കശ്മീരിലെത്തുമെന്നാണ് വിവരം. ആദ്യം ജമ്മുവിലും പിന്നീട് കശ്മീർ താഴ്‍വരയിലുമെത്തുമെന്നാണ് വിവരം. ഇതിനായുള്ള യാത്രാ പ്ലാൻ തയ്യാറാക്കി വരികയാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുച്ഛേദങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമോപദേശം തേടിയിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370, സംസ്ഥാനത്തെ സ്ഥിരം താമസക്കാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 എ എന്നിവ എടുത്ത് കളയാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് എന്ന് സൂചനയുണ്ട്.
സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി മുപ്പത്തയ്യായിരത്തോളം സൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും സംസ്ഥാനം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുപതിനായിരത്തോളം വിനോദസഞ്ചാരികളും തീര്‍ഥാടകരും കശ്മീര്‍ വിട്ടു പോയിരുന്നു.
എല്ലാവരും ബുധനാഴ്ച വരെ കാത്തിരിക്കാൻ ജമ്മു കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക് അഭ്യർത്ഥിച്ചിരുന്നു. ബുധനാഴ്ച സുപ്രധാനമായ തീരുമാനം ഉണ്ടായേക്കാമെന്നാണ് ഇതിന്റെ സൂചനയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
Discussion about this post