ബിജെപി പ്രകടനപത്രികയിലെ മുഖ്യ ഇനമായ കശ്മീർ പുനരേകീകരണം കേന്ദ്രസർക്കാർ നടപ്പിലാക്കിയത് പഴുതടച്ച പദ്ധതിയിലൂടെ. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ സാമുദായിക നേതൃത്വത്തെ ഒറ്റ രാത്രി കൊണ്ട് വീട്ടു തടങ്കലിലാക്കിയ ശേഷം പ്രഖ്യാപിച്ച പുനരേകീകരണ തീരുമാനം കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ്.
പാർലമെന്റിൽ പ്രസംഗത്തിലൂടെ പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തുവെകിലും പ്രഖ്യാപിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തീരുമാനം നടപ്പിലാക്കിയത് ബിജെപി നേതൃത്വത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെ നിദാനമാണ്.
ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടൊപ്പം സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. നിയമസഭയോട് കൂടിയ കേന്ദ്ര ഭരണ പ്രദേശമായി ജമ്മു കശ്മീരും നിയമസഭാ രഹിത കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കും.
ഉപരിസഭയായ രാജ്യസഭയിൽ 125 അംഗങ്ങൾ സർക്കാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ വെറും 61 പേർ മാത്രമാണ് എതിർപ്പ് രേഖപ്പെടുത്തിയത്. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലെ ഈ മാർജിൻ ബിജെപിയുടെ രാഷ്ട്ര തന്ത്രത്തിന്റെ മകുടോദാഹരണമാണ്. ലോക്സഭയിൽ എഴുപതിനെതിരെ 370 പേരുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. ഈ മൃഗീയ ഭൂരിപക്ഷമാണ് ബിജെപിയുടെ ആത്മവിശ്വാസം.
ജമ്മു കശ്മീർ പുനരേകീകരണ ബിൽ അവതരണ വേളയിൽ പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ വിഘടിച്ചു. ബി എസ് പി, ബിജു ജനതാദൾ, എ ഐ എ ഡി എം കെ, ആം ആദ്മി പാർട്ടി തുടങ്ങിയവർ ബില്ലിനെ അനുകൂലിച്ചത് പ്രതിപക്ഷത്തെ മുഖ്യ പാർട്ടിയായ കോൺഗ്രസ്സിനെ കൂടുതൽ പ്രതിരോധത്തിലാക്കി.
തൃണമൂലും ഡി എം കെയും ഇടത് പാർട്ടികളും എസ് പിയും മാത്രമാണ് കോൺഗ്രസ്സിനൊപ്പം നിന്നത്. സ്വതവേ ദുർബലമായ പ്രതിപക്ഷത്തിന്റെ ദയനീയ മുഖമാണ് ഇപ്പോൾ രാജ്യം ദർശിക്കുന്നത്.
സർക്കാർ തീരുമാനത്തെ പി ഡി പിയും നാഷണൽ കോൺഫറൻസും എതിർക്കുമെന്നത് പ്രതീക്ഷിതമായിരുന്നതിനാൽ നിസ്സാരമായ ആ എതിർപ്പുകളെ സമർത്ഥമായി നേരിടാനും സർക്കാരിനായി.
പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് ശബ്ദവോട്ടോടെ ബിൽ രാജ്യസഭയിൽ പാസാകുന്നത് ഗുലാം നബി ആസാദിനും ഗോപാൽ യാദവിനും വൈക്കോക്കുമൊക്കെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു. രാജ്യസഭയിൽ 52 അംഗങ്ങളുണ്ടായിട്ടും പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിൽ കോൺഗ്രസ്സ് അമ്പേ പരാജയമായി.
ബിജെഡിക്ക് പുറമെ ബി എസ് പിയും ആം ആദ്മി പാർട്ടിയും വൈ എസ് ആർ കോൺഗ്രസ്സും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും ലോക്സഭയിൽ കശ്മീർ പുനരേകീകരണ ബില്ലിനെ അനുകൂലിച്ചു. അടവുകൾ പയറ്റാൻ കോൺഗ്രസ്സിന് അവസരം നൽകാതെ തൃണമൂൽ കോൺഗ്രസ്സ് ഇറങ്ങിപ്പോയതും ശ്രദ്ധേയമായി.
ജമ്മു കശ്മീർ പുനരേകീകരണ ബിൽ നിയമമമാകുന്ന ചരിത്ര പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളാണ് ഉള്ളത്.
അസാദ്ധ്യമായത് സാദ്ധ്യമാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അക്ഷരം പ്രതി രാജ്യത്ത് നടപ്പിലാകുമ്പോൾ ദേശീയത എന്ന സമുദ്ര സമാനമായ വികാരത്തിന് മുന്നിൽ പ്രതിരോധമില്ലാതെ പരുങ്ങുകയാണ് കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷം.
Discussion about this post