പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ധർമ്മ സംസ്ഥാപകരായ കൃഷ്ണാർജ്ജുനന്മാരോട് ഉപമിച്ച് സൂപ്പർ താരം രജനീകാന്ത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന് ആത്മാർത്ഥമായി അഭിനന്ദനം അറിയിക്കുന്നതായും രജനീകാന്ത് വ്യക്തമാക്കി. ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റതിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് വെങ്കൈയ്യ നായിഡു രചിച്ച പുസ്തകം പ്രകാശിപ്പിക്കവെയാണ് ‘തലൈവൻ’ തന്റെ അഭ്പ്രായം വ്യക്തമാക്കിയത്.
കശ്മീർ വിഷയത്തിൽ അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തെയും രജനീകാന്ത് പ്രശംസിച്ചു.
രജനീകാന്തിന്റെ അഭിപ്രായത്തിന് നന്ദി അറിയിച്ച അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലം വിശദീകരിച്ചു. നടപടി കശ്മീരിൽ ഭീകരവാദം അവസാനിപ്പിക്കുമെന്നും മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാകുമെന്നും അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 കാരണം കശ്മീർ ജനത എഴുപത് വർഷം കഷ്ടപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള രജനീകാന്തിന്റെ പുതിയ നീക്കങ്ങളെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ രംഗം വീക്ഷിക്കുന്നത്. കടുത്ത ആത്മീയവാദിയായ രജനീകാന്ത് തന്റെ കാഴ്ചപ്പാടിന് യോജിക്കുന്ന പ്രത്യയശാസ്ത്രം സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി കേന്ദ്രങ്ങളോടുള്ള രജനീകാന്തിന്റെ ആഭിമുഖ്യം ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.
Discussion about this post