വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ് ലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം . 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 210 റണ്‍സിന് പുറത്തായി. മഴ തടസപ്പെടുത്തിയതോടെ മല്‍സരം 46 ഓവറാക്കി ചുരുക്കിയിരുന്നു. കോഹ് ലിയുടെ 42–ാം ഏകദിന സെഞ്ചുറിയാണ്. അഞ്ച് മാസങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ നായകന് ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 112 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ കോഹ് ലി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി. പാക്കിസ്ഥാൻ മുന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് കോഹ് ലി സ്വന്തം പേരിലാക്കിയത്. 26 വര്‍ഷത്തിനു ശേഷമാണ് മിയാന്‍ദാദിന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെട്ടത്.
ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 31 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി. 65 റണ്‍സെടുത്ത എവിന്‍ ലെവിസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്. കാര്‍ലോസ് ബ്രാത്വയ്റ്റ് മൂന്നുവിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലായി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.
125 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് കോലി 120 റൺസെടുത്തത്. അയ്യർ 68 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 71 റൺസുമെടുത്തു. രോഹിത് ശർമ (34 പന്തിൽ 18), ഋഷഭ് പന്ത് (35 പന്തിൽ 20), കേദാർ ജാദവ് (14 പന്തിൽ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Discussion about this post