ജലവൈദ്യുതി മേഖലയിലെ സഹകരണത്തിനപ്പുറം ഭൂട്ടാനുമായുളള ബന്ധം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ഭൂട്ടാൻ ജനതയ്ക്കായി പത്ത് പ്രഖ്യാപനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതി വാതകം, റൂപേ കാർഡ് പ്രഖ്യാപനം, വിദേശ കറൻസി വിനിമയം,ശാസ്ത്രം, വിദാഭ്യാസം ,ബഹിരാകാശ രംഗം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ഇന്ത്യ ഭൂട്ടാന് വാഗ്ദാനം ചെയ്തത്.
ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിൽ പ്രധാനമന്ത്രി ഷെറിങ്ങ് തോബെയോടൊപ്പം സംയുക്ത വാർത്ത സമ്മേളനം നടത്തിയപ്പോഴാണ് ഇക്കാര്യം മോദി വ്യക്തമാക്കിയത്. ജലവൈദ്യുതി പദ്ധതികളിലെ സഹകരണം തുടരും. 5012 കോടിയുടെ മാങ്ങ്ദേചു ജലവൈദ്യുതി പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഭൂട്ടാനിലെ നദികളിലെ ജലത്തിൽ നിന്നും കഴിഞ്ഞ വർഷം ഇരു രാഷ്ട്രവും നേടിയത് വൈദ്യുതി മാത്രമല്ല സമൃദ്ധിയും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കായി എൽ.പി.ജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽ നിന്നും 1000 മെട്രിക് ടണ്ണായി ഉയർത്തും.ഭൂട്ടാന് പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യ നൽകുന്ന സഹായം തുടരും. ഭൂട്ടാനിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും മോദി കൂട്ടിച്ചേർത്തു. ഭൂട്ടാനിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിച്ച ഏഴ് കോടിയുടെ ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ചെറു ഉപഗ്രഹ നിർമ്മാണത്തിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post