ശ്രീനഗർ: ജമ്മു കശ്മീർ സമാധാന പതയിലേക്ക് എത്തുമ്പോൾ വീട്ടു തടങ്കലിൽ കഴിയുന്ന പ്രാദേശിക നേതാക്കൾ വിനോദങ്ങളിൽ മുഴുകിയിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370,35 എ വകുപ്പുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രദേശത്ത്ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയെങ്കിലും രാഷ്ട്രീയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
370ആം വകുപ്പ് റദ്ദാക്കിയാൽ കശ്മീരിൽ കലാപമുണ്ടാകുമെന്ന് പറഞ്ഞ ഒമർ അബ്ദുള്ള ഇപ്പോൾ സർക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസ് പാലസിലിരുന്ന് വീഡിയോ ഗെയിം കളിക്കുകയാണ്.
അതേസമയം, പുസ്തക വായനയിൽ മുഴുകിയിരിക്കുകയാണ് പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. കാശ്മീർ ടൂറിസം വകുപ്പിന് കീഴിലുള്ള ചഷ്മെ ഷഹിയിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബയെ പാർപ്പിച്ചിരിക്കുന്നത്. കശ്മീരിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് മെഹബൂബയും പ്രവചിച്ചിരുന്നത്.
നേരത്തെ സർക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസ് പാലസിലായിരുന്നു ഇരു നേതാക്കളെയും പാർപ്പിച്ചിരുന്നത്. എന്നാൽ, ചില തർക്കങ്ങളെ തുടർന്നാണ് രണ്ട് പേരെയും രണ്ട് സ്ഥലത്താക്കിയത്.
ഗുപ്കർ റോഡിലുള്ള വീട്ടിൽ കനത്ത സുരക്ഷയിലാണ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ ഫറൂഖ് അബ്ദുള്ള കഴിയുന്നത്. നാഷണൽ കോൺഫറൻസ്, പി.ഡി.പി എന്നീ പാർട്ടികളുടെ നേതാക്കളെയെല്ലാം ദാൽ തടാകത്തിന്റെ തീരത്തുള്ള സെന്റർ ലേക് വ്യൂ ഹോട്ടലിലെ പ്രത്യേക മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്ന് പ്രവചിച്ച ഈ നേതാക്കളുടെ പുതിയ നിലപാട് അറിയാൻ ഇനിയും ദിവസങ്ങൾ വേണ്ടി വന്നേക്കാമെന്നാണ് സൂചന.
Discussion about this post