ചെന്നൈ: വർഷങ്ങൾക്ക് മുൻപ് കളിക്കളത്തിലുണ്ടായ തർക്കം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. നാലംഗസംഘം പട്ടാപ്പകൽ യുവാവിനെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ മഹേഷ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.
ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി മടങ്ങും വഴി മഹേഷിന് നേരെ വിദേശ നിർമിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം ചാടി വീണു. ഒഴിഞ്ഞ് മറി ഓടി രക്ഷപ്പെടാൻ മഹേഷ് ശ്രമിച്ചപ്പോൾ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഹോട്ടലിൽ ഓടിക്കയറിയ മഹേഷിനെ സംഘം പിന്തുടർന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലത്ത് വീണ മഹേഷിനെ അക്രമികൾ വളഞ്ഞിട്ട് ആക്രമിച്ചു. ഇയാളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം പിരിഞ്ഞുപോയത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരുടെ മുന്നിൽ വെച്ചായതിരുന്നു കൊലപാതകം. ആക്രമണം കണ്ട് അന്ധാളിച്ച ജനങ്ങൾ പിന്നീട് മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വർഷങ്ങൾക്ക് മുൻപ് ബാസ്കറ്റ് ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. അക്രമി സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും ചെന്നൈ പൊലീസ് പറഞ്ഞു.
Discussion about this post