ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദർശനം നടത്തും. ഫ്രാൻസ്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഓഗസ്റ്റ് 22 ന് ഇന്ത്യയിൽ നിന്നും മോദി പുറപ്പെടും. അഞ്ച് ദിവസമായി മൂന്ന് രാജ്യങ്ങളും സന്ദർശിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ഫ്രാൻസിലായിരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോനുമായി ഉഭയകക്ഷി ചർച്ച നടത്തും. 23 ന് ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. പതിറ്റാണ്ടുകൾക്ക് മുൻപ് എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവർക്കായി നിർമ്മിച്ച സ്മാരകം ഉദ്ഘാടനം ചെയ്യും.
തുടർന്ന് യു.എ.ഇയിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 24 ന് പ്രധാനമന്ത്രി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. യു.എ.ഇ നൽകുന്ന ‘ഓർഡർ ഓഫ് സായിദ് പുരസ്കാരം’ ഏറ്റുവാങ്ങും. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയ കക്ഷി ബന്ധത്തിന് ഊർജ്ജം പകരുന്ന മോദിയുടെ നേതൃത്വത്തെ മാനിച്ചാണ് പുരസ്കാരം.
യു.എ.ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുളള അവാർഡാണിത്. ഉഭയകക്ഷി ,പ്രാദേശിക, അന്തർദേശീയ കാര്യങ്ങൾ യു.എ.ഇ പ്രധാമന്ത്രിയുമായി ചർച്ച ചെയ്യും. 24 ന് പ്രധാനമന്ത്രി ബഹ്റൈനിലേക്ക് പുറപ്പെടും.ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശനം നടത്തുന്നത്.
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഷെയ്ഖ് ഖലിഫ ബിൻ സൽമാൻ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. ബഹ്റൈൻ ,യു.എ.ഇ എന്നിവിടങ്ങളിലും ഇന്ത്യ റുപേ കാർഡ് പുറത്തിറക്കും. പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിനിടെ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പിടും. ഓഗസ്റ്റ് 26 ന് നടക്കുന്ന ജി-7 ഉച്ചക്കേടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഫ്രാൻസിലേക്ക് മടങ്ങും. 45 ാമത് ജി-7 ഉച്ചക്കോടി ഓഗസ്റ്റ് 24 മുതൽ 26 വരെ ഫ്രാൻസിലെ ബിയാര്റ്റ്സിൽ നടക്കും.
Discussion about this post