ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. ശക്തമായ മഴയിൽ 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സഹോദരൻ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു.
200 അംഗ വിനോദ സഞ്ചാരികളടക്കമുളള സംഘമാണ് ഛത്രുവില്‍ കുടുങ്ങിയിരിക്കുന്നത്. സിനിമാ സംഘം മൂന്നാഴ്ചയോളമായി ഛത്രുവിലുണ്ട്. മണ്ണിടിച്ചല്‍ മൂലം പുറംലോകവുമായുളള ബന്ധം നഷ്ടപ്പെട്ടത് കൊണ്ട് തന്നെ ഇവരുടെ കയ്യില്‍ അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം മാത്രമാണ്.
സഹായം അഭ്യര്‍ത്ഥിച്ചാണ് മധു വാര്യര്‍ക്ക് ഫോണ്‍ വന്നത്. മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ അടക്കമുളള ഗതാഗത മാര്‍ഗങ്ങള്‍ പലയിടത്തും തകര്‍ന്നിരിക്കുകയാണ്. താല്‍ക്കാലിക റോഡുകള്‍ നിര്‍മ്മിച്ച് ആളുകളെ പുറത്ത് എത്തിക്കാനുളള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന് അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിമീ ദൂരെയാണ് ഛത്രു.
ഇന്നലെ സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായി മണാലിയിൽ എത്തിയതായി വിവരം കിട്ടി.ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു.ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ,മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്.
Discussion about this post