യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പോലീസിനും പിഎസ് സിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മൂന്നാം പ്രതി അമറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പൊലീസിന് എതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്.
എന്ത് കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല,സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഇരിക്കവേ മുൻ ആഭ്യന്തര മന്ത്രിയായ പി.ചിദംബരത്തെ വരെ വരെ അറസ്റ്റ് ചെയ്ത സംഭവം ഉദാഹരണമായി പറഞ്ഞാണ് പോലീസിനെ കോടതി വിമർശിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനക്ക് ഇരിക്കുന്നത് അറസ്റ്റിനു തടസ്സം അല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം നാലാം പ്രതി പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പിഎസ് സിയ്ക്കെതിരെയും കോടതി വിമർശനമുന്നയിച്ചത്.പിഎസ് സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുക ആണെന്ന് കോടതി ചൂണ്ടികാണിച്ചു.ഉന്നത ബന്ധങ്ങൾ ഉള്ളവർക്കു പോലും ചോദ്യ പേപ്പറും ഉത്തരവും ഉയർന്ന മാർക്കും ലഭിക്കുന്ന അവസ്ഥ ആണ്.ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടതെന്നും പിഎസ സിയോട് കോടതി ചോദിച്ചു.മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിനു തടസ്സം അല്ല എന്ന് ഈ കേസിലും കോടതി സൂചിപ്പിച്ചു.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികൾക്ക് ഉത്തരങ്ങൾ സന്ദേശമായി അയച്ചു നൽകി സഹായിച്ച പ്രതിയുടെ മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. താൻ നിരപരാധിയാണെന്നും അന്യായമായി പ്രതി ചേർത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരീക്ഷ ക്രമക്കേടു കേസിലെ നാലാം പ്രതിയും പൊലീസുകാരനുമായ തിരുവനന്തപുരം കല്ലറ സ്വദേശി ഡി. സഫീറാണ് ഹരജി നൽകിയിട്ടുള്ളത്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ സഫീർ സഹായിച്ചെന്നാണ് കേസ്. പ്രതികൾ സഫീറുമായി ഗൂഢാലോചന നടത്തിയെന്നും ഇയാളുടെ മൊബൈലിൽ നിന്നാണ് ഉത്തരങ്ങൾ അയച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഉത്തരങ്ങൾ പുറത്തു നിന്ന് മൊബൈൽ ഫോൺ വഴി സന്ദേശമായി ലഭിച്ചതിലൂടെ പ്രതികൾ പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ശിവരഞ്ജിത്തും നസീമും അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ഇതിനിടെ പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഹരജിയിൽ പറയുന്നത്. പരീക്ഷാ നടത്തിപ്പിൽ പി.എസ്.സിയുടെ ഭാഗത്തുണ്ടായ വീഴ്ച മറച്ചുവെക്കാൻ കെട്ടിച്ചമച്ച കേസാണെന്നാണ് വാദം. ഗൂഢാലോചനക്കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും ഹരജിയിൽ പറയുന്നു.
Discussion about this post