മകളെ കാണാനെത്തിയയാളെ മകനും കൂട്ടരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. അമ്പലപ്പുറം ഇ.ടി.സി. അരുൺഭവനിൽ ബാബു(48)വിനാണ് മർദനമേറ്റത്. മകൻ അരുൺ (20), ഭാര്യാപിതാവ് പുരുഷോത്തമൻ (70), മകന്റെ കൂട്ടുകാരൻ വിഷ്ണു (22) എന്നിവർ ചേർന്നാണ് മർദിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ ആയിരുന്നു സംഭവം.
കുടുംബവുമായി അകന്ന് പുനലൂരിലുള്ള സഹോദരിയോടൊപ്പമാണ് ഏറെനാളായി ബാബു കഴിഞ്ഞിരുന്നത്. മകളെ കാണാനാണ് കഴിഞ്ഞദിവസം അമ്പലപ്പുറത്തെ വീട്ടിലെത്തിയത്. ഇതിനെ ചോദ്യംചെയ്ത് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേർന്ന് വീട്ടുമുറ്റത്തെ മരത്തിൽ കൈയും കാലും കെട്ടിയിട്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കൊട്ടാരക്കര പോലീസ് എത്തി ബാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പേരിൽ പോലീസ് കേസെടുത്തു.
Discussion about this post