കാളിയമ്പി
കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതികഠിനമായ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന കടന്നുകയറ്റങ്ങളെ കൈയ്യയച്ച് സഹായിയ്ക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിച്ച കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നലെ ആമസോണ്‍ വനാന്തരങ്ങളില്‍ കാട്ടുതീ പടര്ന്നതിനെതിരേ ബ്രസീല്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയര്‍ത്തിയതെന്തിന് എന്നത് ബോധമുള്ളവര്‍ക്കെല്ലാം ഉണ്ടാകുന്ന ന്യായമായ സംശയമാണ്.
കഴിഞ്ഞകൊല്ലം അഞ്ഞൂറിലധികവും ഇക്കൊല്ലം നൂറോളവും പാവപ്പെട്ട ജനങ്ങള്‍ സ്വന്തം നാട്ടില്‍ വെള്ളത്തിനടിയില്‍പ്പെട്ട് ജീവന് വെടിഞ്ഞപ്പോഴും ഈ സി പി എം എന്ന പാര്‍ട്ടിക്ക് ബോധമുദിച്ചിട്ടില്ല. ഒരാഴ്ച മുന്നേ മാത്രം ഒരൊറ്റനിമിഷം കൊണ്ട് മലയിടിഞ്ഞ് ആയിരക്കണക്കിനു ടണ്‍ വരുന്ന മണ്ണും കല്ലുമെല്ലാം തലയ്ക്ക് മുകളിലൂടെയൊഴുകി ജനങ്ങളും ഗ്രാമങ്ങളുമൊന്നാകെ അപ്രത്യക്ഷമായപ്പോഴും തോന്നാത്ത പാരിസ്ഥിതിക സ്നേഹം ആമസോണില്‍ കാട്ടുതീയുണ്ടായപ്പോള്‍ സി പി എമ്മിനു തോന്നാനെന്താണ് കാരണം?
ഈ ജനങ്ങള്‍ ഈ പ്രളയാഘാതത്തില്‍ വലഞ്ഞുതിരിഞ്ഞപ്പോള്, നിലം തൊടാതെ കഷ്ടപ്പെട്ടപ്പോള് ചെളിനനയാത്ത മുണ്ടുമ്പൊക്കിപ്പിടിച്ച് നടന്നവര്‍ ഡല്‍ഹിയില്‍ ബ്രസീല്‍ എംബസിയുടെ മുന്നില്‍ നിന്ന് അവിടത്തെ കാട്ടുതീയ്ക്കെന്ന പേരില്‍ കോപ്രായം കാട്ടാനെന്താണ് കാരണം?
സൈലന്റ് വാലി എന്നൊരു വനഭാഗമുണ്ട്. ലോകത്തെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതിലൊന്ന്.. പണ്ട് ആ സൈലന്റ് വാലി മുഴുവന്‍ മുക്കിക്കളയാന്‍ പാകത്തിനു അണക്കെട്ടുപണിയാന്‍ സിപിഎം നേതൃത്വം മുഴുവന്‍ മെനക്കെട്ട് ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നും സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികളും വൈദ്യുതിവകുപ്പിലെ സിപിഎം സര്‍വീസ് സംഘടനയും സൈലന്റ്വാലി മുക്കാന്‍ അണക്കെട്ട് പണിയണം എന്ന് വാദിയ്ക്കുന്നവരാണ്.
അന്ന് സിപിഎമ്മിന്റെ മുഖ്യമന്ത്രി നായനാരുള്‍പ്പടെയുള്ള നേതൃത്വം മുഴുവന്‍ സൈലന്റ് വാലിയെ നശിപ്പിയ്ക്കാനാണ് ശ്രമിച്ചത്. കേരളത്തിന്റെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി സൈലന്റ് വാലി പദ്ധതി നടത്തണം എന്ന് വാദിച്ച ചിലരുണ്ടായിരുന്നു. എന്നാല്‍ സിപിഎം ചെയ്തത് അതിലും കടന്ന് പോയി. ആ വനങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യവും ഊര്‍ജ്ജപ്രതിസന്ധിയ്ക്ക് ഫലപ്രദമായ ബദലുകളും വിദഗ്ധര്‍ നിര്‍ദ്ദേശിച്ച ശേഷവും തങ്ങളുടെ ഭാഗം തെറ്റെന്ന് സമ്മതിയ്ക്കാതെ മര്‍ക്കടമുഷ്ഠി പിടിച്ച് കള്ളത്തരങ്ങളും ഭീഷണിയും മുതല്‍ അന്നത്തേയും ഇന്നത്തേയും സ്ഥിരം പാര്‍ട്ടി പരിപാടികളായ ലേബലു ചാര്‍ത്തല്‍, കളിയാക്കല്‍ തുടാങ്ങിയവയുമായി അവര്‍ പരിസ്ഥിതി സംരക്ഷിയ്ക്കാനിറാങ്ങിയവരെ നേരിട്ടു.
സഞ്ചിമൃഗങ്ങള്‍,സാമ്രാജ്യത്ത കൊളോണിയല്‍ ചിന്താസരണിക്കാര്, വികസനവിരുദ്ധര്‍, മരത്തിനെ കെട്ടിപ്പിടിച്ച് കവിത ചൊല്ലി നടക്കുന്ന ഭ്രാന്തന്മാര് എന്നിങ്ങനെ സുഗതകുമാരി ടീച്ചറെയുള്‍പ്പെടെ അന്ന് സൈലന്റ് വാലിയ്ക്ക് വേണ്ടി നിലകൊണ്ടവരെ സിപിഎം നേതാക്കള്‍ പള്ളുവിളിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ നായനാര്‍ സൈലന്റ് വാലിയില്‍ വൈദ്യുതപദ്ധതി വേണമെന്ന് ഇന്ദിരാഗാന്ധിയെ പറഞ്ഞ് ബോധിപ്പിയ്ക്കാന്‍ ബി.കെ നായര്‍ എന്ന ഒരു വിദഗ്ധനെ കൊണ്ടു പോയെന്നും അദ്ദേഹം ‘ദേര്‍ ഈസ് നോ ഫോറസ്റ്റ് ഇന്‍ സൈലന്റ്വാലി’ എന്ന് പറഞ്ഞത് കേട്ടപ്പോഴേ ഇന്ദിരാഗാന്ധിയ്ക്ക് ദേഷ്യം വന്ന് മുഖ്യമന്ത്രിയോട് ഇദ്ദേഹത്തെ വിളിച്ച് കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് പറയുന്നത്.
ഇന്ദിരാഗാന്ധി സൈലന്റ് വാലിയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തി അവിടെ കാടുണ്ടെന്ന് വ്യക്തമായി കണ്ടിരുന്നു എന്നതായിരുന്നു നായനാരുടേ വിദഗ്ധന്റെ ഈ കള്ളം കേട്ട് അവര്‍ക്ക് ദേഷ്യം വരാന്‍ കാരണം. എന്തൊക്കെപ്പറഞ്ഞാലും ഇന്ദിരാഗാന്ധി എടുത്ത ശക്തമായ നിലപാടാണ് അന്നാ പദ്ധതി തടഞ്ഞ് സൈലന്റ്വാലി എന്ന ലോകത്തിലെ ഏറ്റവും പ്രധാനമായ കന്യാവനങ്ങളെ രക്ഷിച്ചത്. അല്ലെങ്കില്‍ മാര്ക്സിറ്റുകാര് അതിനെ ചുട്ടുതിന്നുമായിരുന്നു.
(ഇന്ന് പൊതുവേ ജനങ്ങള്‍ ധരിച്ച് വച്ചിരിയ്ക്കുന്നതോ, സൈലന്റ് വാലി സമരം നടത്തിയത് സിപിഎം ആണെന്നും സിപിഎം അനുകൂലക്കാരായ പരിഷത്തുകാര്‍ അതില്‍ സജീവമായി പങ്കെടുത്തെന്നൊക്കെയുമാണ്. അതാണവന്മാരുടെ കപടപ്രചരണത്തിനുള്ള വിരുത്)
.
അത് പോട്ടെ, പഴങ്കഥ അവിടെ നില്ക്കട്ടെ, മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്റെ എംബാം ചെയ്ത് വച്ച ശവത്തിനു മുകളിലൂടെ (സഖാക്കള്‍ ചിതയൊന്നും ഒരുക്കാറില്ലല്ലോ. ഉപ്പിലിട്ട് സൂക്ഷിയ്ക്കുകയല്ലേ) മാത്രമേ നടപ്പില്‍ വരുത്തൂ എന്നു പറയുകയും അതിനായി സകല കാളികൂളീകളുമൊത്ത് മാധവഗാഡ്ഗിലിന്റെ ബന്ധുക്കളെ വരെ ചീത്ത പറയുകയും ചെയ്തത് ഇതേ സി പി എമ്മാണ്. ഇക്കൊല്ലം പ്രളയം കഴിഞ്ഞതിന്റെ പിറകേ ഒരു ദിവസം പോലും താമസമില്ലാതെ തന്നെ സകല ക്വാറികള്‍ക്കും മലപൊട്ടിച്ച് തകര്‍ക്കാന്‍ അനുവാദം നല്കിയവരും ഇതേ സിപിഎം ആണ്. അവരെന്തിന് ആമസോണിന്റെ മുകളില്‍ കയറി കുത്തിയിരിയ്ക്കുന്നു? എന്തിന് ഡല്‍ഹിയില്‍ ഒരു അന്യരാജ്യത്തിന്റെ എംബസിയ്ക്ക് മുന്നില്‍ ചെന്നുനിന്ന് ഈ ഇന്ത്യാ മഹാരാജ്യത്തെത്തന്നെ നാണം കെടുത്തുന്നു?
ബ്രസീല്‍ എന്ന വലിയ രാജ്യത്തുണ്ടായ ഒരു ദുരന്തമാണാ കാട്ടുതീ. തീര്‍ച്ചയായും അന്താരാഷ്ടസമൂഹവും ബ്രസീല്‍ സര്‍ക്കാരും ഒരുമിച്ച് നിന്ന് അതിനെതിരേ നടപടികള്‍ എടുക്കേണ്ടതുണ്ട്. അപ്പോള്‍ ഇതുപോലെ ഒരു പാരിസ്ഥിതിക ദുരന്തം നടക്കുമ്പോള്‍ ആ ഗവണ്മെന്റിന്റെ എംബസിയ്ക്ക് മുന്നില്‍ നിന്ന് കോപ്പ്രായം കാട്ടുന്നതെന്തിനാണ്. അതും ഒരു അവധി ദിവസം? ദുരന്തം വരുമ്പോഴാണോ രാഷ്ട്രീയം പറയുന്നത് എന്നത് ഇപ്പൊ ഒരു കമ്യൂണിസ്റ്റ് കോമഡിയായി മാറിയിട്ടുപോലുമുണ്ടല്ലോ.
ബ്രസില്‍ എംബസിയ്ക്ക് മുന്നില്‍ കൊടിപിടിച്ചതിന് പിന്നില്‍
നമ്മളെല്ലാം കരുതുമ്പോലെ അത്ര നിഷ്കളങ്കമല്ല മാര്‍ക്സിസ്റ്റുകാരുടെ ഉദ്ദേശം. റഹീമും റിയാസും ആഗോള പരിസ്ഥിതിയെപ്പറ്റി മൂട്ടില് വേവടിച്ചിട്ടുമല്ല ബ്രസീല്‍ എംബസിയുടെ മുന്നില്‍ നിന്ന് പത്താളെക്കൂട്ടി മിമിക്സ് പരേഡ് നടത്തിയത്. കാര്യം കാട്ടുതീയൊന്നുമല്ല. ഈ ഭൂമിയിലെ സകലതിനേയും ‘ചൂഷണം’ ചെയ്ത് ജീവിയ്ക്കാന്‍ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് പരിസ്ഥിതിയോടൊന്നും ഒരു സ്നേഹവുമില്ല. ജൈര്‍ ബൊല്സൊണരോ എന്ന ബ്രസീലിയന്‍ രാഷ്ട്രപതിയാണ് കാര്യം.
ബ്രസീലിനെ ഏതാണ്ട് സാമ്പത്തികത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിച്ച ഇടതുപക്ഷ ഭരണത്തിനു ശേഷം ഇന്ന് ബ്രസീലില്‍ അധികാരത്തിലെത്തിയ ജൈര്‍ ബോല്‍സൊണാരോ അയാളുടേതായ രീതിയില്‍ ആ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിയ്ക്കുകയാണ്. പക്ഷേ ജൈര്‍ ബോല്‍സൊണാരോ ഒരു ചൈനാവിരുദ്ധനാണ്. പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധനുമാണ്. എന്ന് മാത്രമല്ല, അമേരിയ്ക്കയുമായും ഇസ്രേയലുമായും അടുത്ത ബന്ധവും കാത്തുസൂക്ഷിയ്ക്കുന്നയാളുമാണ് ബോല്‍സൊണാരോ.
ഇടതുപക്ഷക്കാര്‍ ഏകാധിപതികളെ പുകഴ്ത്തുന്നവരാണെന്നും ജനാധിപത്യത്തില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നും ബോല്‍സൊണാരോ പലതവണ പറഞ്ഞിട്ടുണ്ട്. സ്ഥാനമേറ്റെടുത്തയുടനേ അമേരിക്ക, ഇസ്രേയല്‍, ജപ്പാന്, ദക്ഷിണകൊറിയ, തായ്വാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കുകയാണ് താന്‍ എന്ന് പ്രഖ്യാപിയ്ക്കുകയും നമ്മള്‍ക്ക് നല്ല മനുഷ്യരുമായും ജനതയുമായും ആണ് ചേര്‍ന്ന് നില്‍ക്കേണ്ടത് എന്ന് അതിനു കാരണമായി പറയുകയും ചെയ്തു.
ചൈനയെ ചില്ലറയൊന്നുമല്ല ഇത് ചൊടിപ്പിച്ചത്. ജപ്പാന് സന്ദര്‍ശനം മാത്രമല്ല, ചൈന അവരുടെ സ്വന്തമാണെന്ന് പറയുന്ന തായ്വാന് കൂടി സന്ദര്‍ശിച്ചതോടെ ലോകമെമ്പാടുമുള്ള ചൈനാപ്രേമികളുടെ കണ്ണിലെ കരടായി മാറി ബോല്‍സൊണാരോ.
മാത്രമല്ല ചൈനയുടെ ബ്രസീലിലുള്ള സാമ്പത്തിക ഇടപാടുകളെ അതീവ സംശയദൃഷ്ടിയോടെയാണ് ബോല്‍സൊണാരോ കാണുന്നത്. ധാതുക്കളും പ്രകൃതിവിഭവങ്ങളും കൊണ്ട് സമ്പന്നമായ ബ്രസീലിനെ മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ചൈനയ്ക്ക് ഏതാണ്ട് ഇഷ്ടദാനം എഴുതിക്കൊടുത്തപോലെയായിരുന്നു. ചൈനീസ് സാമ്രാജ്യത്തത്തിന്റെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ താവളമായിരുന്നു ഇടതുപക്ഷം ഭരിയ്ക്കുമ്പോള്‍ ബ്രസീല്‍ .
എന്നാലിന്ന് ബോല്‍സൊണാരോ അതിശക്തമായാണ് ചൈനയ്ക്കെതിരേ സംസാരിയ്ക്കുന്നത്. ‘ബ്രസീലിനെ വിലയ്ക്ക് വാങ്ങാനാണ് ചൈന ശ്രമിയ്ക്കുന്നത്’. ബോല്‍സൊണാരോ ഒരിയ്ക്കല്‍ പറഞ്ഞു. തത്വശാസ്ത്രം അടിച്ചേല്‍പ്പിക്കുന്ന അജണ്ടയുള്ള രാജ്യങ്ങളോടൊന്നും നമുക്ക് ബന്ധം ആവശ്യമില്ല എന്നും അയാള്‍ പറഞ്ഞിട്ടുണ്ട്.ചൈനയെ മാത്രമല്ല. ഇസ്രേയലുമായി വളരെയടുപ്പമുള്ളയാളാണ് ബോല്‍സൊണാരോ. പാലസ്തീന് ഒരു രാജ്യമല്ലെന്നും അതുകൊണ്ട് അവിടെ ബ്രസീലിന് എംബസി വേണ്ടെന്നുമാണ് അയാളുടെ നിലപാട്. ഭീകരവാദികളുമായി സംസാരിക്കാന്‍ ബ്രസീല്‍ തയ്യാറല്ല എന്നും അയാള്‍ പറഞ്ഞിട്ടുണ്ട്. മുഹമ്മദ് റിയാസിന്റേയും റഹീമിന്റേയും പരിസ്ഥിതിസ്നേഹത്തിനു പിന്നിലെ അജണ്ട വ്യക്തമായിക്കാണുമെന്ന് കരുതുന്നു. തങ്ങളുടെ കൈപ്പിടിയിലുണ്ടായിരുന്ന, സാമന്തരാജ്യമായിക്കൊണ്ടുനടന്ന ബ്രസീല്‍ വഴുതിപ്പോകുന്നത് നോക്കിനില്‍ക്കാനേ ചൈനയ്ക്കിപ്പോള്‍ കഴിയുന്നുള്ളൂ.
ബോല്‍സൊണാരോ അത്ര മഹാനൊന്നുമാണെന്ന് അഭിപ്രായമില്ല. തികഞ്ഞ വര്‍ണ്ണവെറിയനും മൌലികവാദിയും ഒക്കെയാണ് അയാളെന്ന് പലതവണ അയാളുടെ സംഭാഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ അയാള്‍ പൂര്‍ണ്ണമായും ജനപക്ഷത്തു നില്‍ക്കുന്നയാളാണോ അല്ലയോ എന്നൊക്കെ നമുക്ക് നോക്കെണ്ട കാര്യമില്ല. കാരണം ബ്രസീലിലെ ഇരുപത് കോടിയോളം വരുന്ന ജനതയ്ക്ക് അവരുടെ നേതാക്കളെ കണ്ടെത്താനുള്ള കഴിവുണ്ട്. അവരുടെ ജനാധിപത്യത്തിലിടപെടേണ്ട ആവശ്യം നമുക്കില്ല.
ഓര്‍മ്മയുണ്ടോ പണ്ടൊരു ദീപാവലിയ്ക്ക് ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യയിലെ അവരുടെ അടിമകള്‍ക്ക് സമ്മാനവുമായി ചൈനീസ് മുതലാളിമാര്‍ പോകുന്ന വാര്‍ത്ത കണ്ടത്. കട്ടക്കമ്പനിയിലെ മുതലാളി പറയുമ്പോള്‍ പഞ്ചായത്തിന്റെ മുന്നില്‍ സമരം വിളിക്കാന്‍ പോകുന്ന അന്യസംസ്ഥാനത്തൊഴിലാളികളെപ്പോലെ ചൈനയുടെ അന്യസംസ്ഥാനത്തൊഴിലാളികളായാണ് റഹീമും റിയാസുമൊക്കെ ബ്രസീല്‍ എംബസിയ്ക്ക് മുന്നില്‍ പോയത്. ഇടയ്ക്ക് മുതലാളി വല്ല ചൈനീസ് ഫോണോ വഴിച്ചന്തയില്‍ കിട്ടുന്ന വീഡിയോ ഗെയിമോ ഒക്കെ സമ്മാനം കൊടുക്കുമാരിക്കും.
ഒരു രാജ്യത്ത് കാട്ടുതീ പടരുമ്പോള്‍ അവിടത്തെ സര്‍ക്കാരിനെ തെറിവിളിക്കാന്‍ പോകാന്‍ അല്ലാതെ ബോധമുള്ളവനൊന്നും തയ്യാറാവില്ല. ചൈനയെ ഒഴിവാക്കി അമേരിക്കയോടും ഇന്ത്യയോടുമൊക്കെ അടുക്കാന്‍ ശ്രമിയ്ക്കുന്ന വളര്‍ന്നുവരുന്ന വന്‍ സാമ്പത്തികശക്തിയായ ബ്രസീല്‍ എന്ന രാജ്യം ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കരുത് എന്ന ചൈനീസ് ഗൂഢബുദ്ധിയും ഇതിനുപിറകിലുണ്ട്. കേരളത്തില്‍ പ്രളയം നടന്ന് അഞ്ഞൂറുപേര്‍ മുങ്ങിമരിച്ചുകൊണ്ടിരുന്നപ്പോള് ബ്രസീലിലെ ഇന്ത്യന്‍ എംബസിയ്ക്ക് മുന്നില്‍ കുറേ ബ്രസീലുകാര്‍ നിരന്നുനിന്ന് കേരളത്തിനേയും ഇന്ത്യയേയും തെറിപറഞ്ഞാല്‍ ആ രാജ്യത്തോട് നമുക്കെന്ത് മനോഭാവമായിരിയ്ക്കും എന്ന് ആലോചിയ്ക്കുക. ബ്രസീലും ഇന്ത്യയുമായുള്ള ബന്ധത്തില്‍ ആ വിടവാണ് ഈ മിമിക്രി കൊണ്ട് ഇവന്മാര് ഉണ്ടാക്കിയിട്ടുള്ളത്. ബന്ധങ്ങളുണ്ടാക്കുന്നത് ജനങ്ങള്‍ തമ്മിലാണ് ഭരണകൂടങ്ങള്‍ തമ്മിലല്ല.
എല്ലാക്കാലവും സ്വരാജ്യത്തെ ഒറ്റുകൊടുത്തിട്ടുള്ള കൊടൂം ചതിയന്മാരായ കമ്യൂണിസ്റ്റുകാരോട് രാജ്യത്തിന്റെ വിദേശനയങ്ങള്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. എന്നാലും വളരെ ചുരുക്കിപ്പറഞ്ഞാല്‍ ആമസോണിലെ തീ എന്ന പേരില്‍ കപടപരിസ്ഥിതിസ്നേഹവും പറഞ്ഞ് ചൈനാമുതലാളിമാരുടേ അന്യരാജ്യത്തൊഴിലാളികള്‍ ഇന്നലെ ഡല്‍ഹിയില്‍ ചെയ്തത് തികഞ്ഞ രാജ്യദ്രോഹപ്രവര്‍ത്തനമാണ്.
Discussion about this post