റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക കരുതൽ ധനശേഖരത്തില്‍നിന്ന് 1,76,051 കോടി രൂപ സര്‍ക്കാരിന് നല്കാന് ആര് ബി ഐ തീരുമാനിച്ചു. 2018-19 കാലത്തെ അധികവരുമാനമായ 1,23,414 കോടി രൂപയും പരിഷ്കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ സി എഫ്) പ്രകാരം 52,637 കോടിരൂപയുമാണ് നല്‍കുക. ഇതോടെ വിപണിയില്‍ കൂടുതല്‍ മൂലധനം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസര്‍വ് ബാങ്കിന്റെ നീക്കിയിരിപ്പ് സര്‍ക്കാരിന് ഘട്ടം ഘട്ടമായി കൈമാറണമെന്നായിരുന്നു ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ചയാണ് ബിമല്‍ ജലാന്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് യോഗം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനമായി 70,000 കോടി രൂപ ലഭ്യമാക്കുമെന്ന് വെള്ളിയാഴ്ച ധനമന്ത്രി നിര്മലാസീതാരാമന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
Discussion about this post