ലണ്ടൻ: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കും. ഇവരില്‍ മലയാളികള്‍ അടക്കം അഞ്ച് പേരും ഇന്ത്യക്കാരാണ്.
ജൂലൈ 19നാണ് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന് പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തതിന് പകരമായിരുന്നു നടപടി. ഗ്രേസ്-1 ഓഗസ്റ്റില്‍ ബ്രിട്ടന് വിട്ടയച്ചിരുന്നു.
മാനുഷിക പരിഗണന വച്ചാണ് കപ്പലിലെ ജീവനക്കാരെ വിട്ടയയ്ക്കുന്നതെന്ന് ഇറാന് വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഏഴ് പേരെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രതീക്ഷാവഹമാണെന്നും ബാക്കിയുള്ള 16 പേരും ഉടന്‍ മോചിപ്പിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും കപ്പലിന്റെ ഉടമസ്ഥനായ സ്വീഡന് സ്വദേശി സ്റ്റെനാ ബള്‍ക് പറഞ്ഞു
കപ്പലിൽ അകപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ തലത്തിൽ ഇന്ത്യ നീക്കം നടത്തിയിരുന്നു. കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരായി തിരിച്ചെത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post