തിരുവനന്തപുരം: പി എസ് സി പരീക്ഷ തട്ടിപ്പ് നടത്തിയ മുൻ എസ് എഫ് ഐ നേതാക്കളെക്കൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21ആം റാങ്കുമായിരുന്നു ലഭിച്ചത്.
അന്വേഷണത്തിൽ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്സിയുടെ നടപടികള്‍ കാരണമായെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തി. ക്രമക്കേട് കണ്ടെത്തിയതും പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ വിശദാംശങ്ങള്‍ പിഎസ്സി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവിൽ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പക്ഷം.
പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന് ഗോകുല്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് വെളിപ്പെടുത്താൻ ഗോകുൽ ഇതു വരെ തയ്യാറായിട്ടില്ല.
Discussion about this post