തിരുവനന്തപുരം: സ്വന്തം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു വി സാംസൺ കളം നിറഞ്ഞു കളിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം മഴയും തോറ്റു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ എ 36 റൺസിന്റെ തകർപ്പൻ ജയം നേടി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.
മഴ മൂലം നനഞ്ഞ ഔട്ട്ഫീൽഡിൽ 20 ഓവറിന്റെ മത്സരമാണ് നടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജുവിന്റെയും ധവാന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 20 ഓവറില്‍ 168 റൺസിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായെങ്കിലും വണ്‍ ഡൗണായി എത്തിയ സഞ്ജു തകർപ്പൻ അടികളോടെ ഗ്രീൻ ഫീൽഡിൽ ബാറ്റിംഗ് വിരുന്നൊരുക്കി. സഞ്ജുവില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശിഖര്‍ ധവാനും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. പതിനാലാം ഓവറില്‍ ശിഖര്‍ ധവാനെ(36 പന്തില്‍ 51) നഷ്ടമായശേഷവും അടി തുടര്‍ന്ന സഞ്ജു പതിനാറാം ഓവറില്‍ സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ വീണു. 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്സറും അടക്കം 91 റണ്‍സ് അടിച്ചു കൂട്ടിയ ശേഷമായിരുന്നു സഞ്ജുവിന്റെ മടക്കം. തുടർന്ന് വന്ന നായകനും മലയാളിയുമായ ശ്രേയസ് അയ്യർ 19 പന്തിൽ 36 റൺസുമായി വെടിക്കെട്ട് ബാറ്റിംഗ് തുടർന്നപ്പോൾ ഇന്ത്യൻ സ്കോർ 200 കടന്നു.
മറുപടി ബാറ്റിംഗില്‍ 59 റൺസുമായി റീസാ ഹെൻഡ്രിക്സും 44 റൺസുമായി കെയ്ൻ വെരിയെന്നെയും പൊരുതിയെങ്കിലും 36 റൺസ് അകലെ ദക്ഷിണാഫ്രിക്ക വീണു.
ഇന്ത്യക്ക് വേണ്ടി ശാര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
Discussion about this post