ബഹിരാകാശത്തേക്ക് യാത്രചെയ്യാൻ മനുഷ്യരെയയയ്ക്കുന്ന അഭിമാനപദ്ധതിയായ ഗഗൻയാനിനു വേണ്ടി തയ്യാറാവാൻ റഷ്യയിൽ പരിശീലനത്തിനായിപ്പോകുന്ന മൂന്നംഗ ബഹിരാകാശയാത്രികരെ ഇന്ത്യ തിരഞ്ഞെടുത്തു. ഇന്ത്യൻ വ്യോമസേനയും ഐ എസ് ആർ ഓയും ചേർന്ന് നടത്തിയ തിരഞ്ഞെടുപ്പിലാണ് ആദ്യഘട്ടത്തിൽ പരിശീലനത്തിനായിപ്പോകേണ്ടുന്ന മൂന്നംഗസംഘത്തെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ വ്യോമസേനയിലെ മൂന്ന് പൈലറ്റുമാരെയാണ് തിരഞ്ഞെടുത്തതെന്നറിയുന്നു. കഠിനമായ ശാരീരിക, മാനസികക്ഷമതാ പരിശോധനകൾ കഴിഞ്ഞാണ് യാത്രികരെ തിരഞ്ഞെടുക്കുക. ശരീരിക പരിശോധനകൾ, ലാബ് പരിശോധനകൾ, സ്കാനിങ്ങ് ഉൾപ്പെടെയുള്ള പരിശോധനകൾ, മാനസികക്ഷമത അളക്കാനുള്ള പരിശോധനകൾ എന്നിവയൊക്കെ കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
റഷ്യയിൽ നിന്നുള്ള പരിശീലനത്തിനു ശേഷം ഇവർ ബെംഗലൂരിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പരിശീലനകേന്ദ്രത്തിൽ വീണ്ടും പരിശീലനം തേടും. ഇന്ത്യ സ്വതന്ത്രയായതിന്റെ എഴുപത്തഞ്ചാം വാർഷികസമയമായ 2022 ആഗസ്റ്റിലാണ് ഇവർ ബഹിരാകത്തേക്ക് പുറപ്പെടുന്നത്. അതിനു മുൻപ് തന്നെ ആളുകളില്ലാതെ ബഹിരാകാശത്തേക്ക് പരീക്ഷണപ്പറക്കലുകൾ നടത്തും. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ ബഹിരാകാശയാത്രികരുമായി പദ്ധതി നടപ്പിലാക്കുകയുള്ളൂ.
ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കിയശേഷം ഗഗൻയാനിലേക് നീങ്ങുന്ന ഇന്ത്യ ശൂന്യാകാശഗവേഷണരംഗത്ത് വൻ പുരോഗതിയിലേക്കാണ് നീങ്ങുന്നത്. റഷ്യയുമായിച്ചേർന്ന് പരിശീലനം നേടിക്കഴിഞ്ഞ് സ്വന്തമായി ബഹിരാകാശയാത്രനടത്തിക്കഴിയുന്നതോടെ ഇനിമുതൽ പൂർണ്ണമായും ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടാകും എന്നാണ് വിദഗ്ധാഭിപ്രായം.
Discussion about this post