മുംബൈ: അയോദ്ധ്യയിൽ രാമക്ഷേത്രം നരേന്ദ്ര മോദി മുന്നിൽ നിന്ന് പണികഴിപ്പിക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. എന്ത് സഹായത്തിനും അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടാകുമെന്നും ഉദ്ധവ് വ്യക്തമാക്കി. പുതുതായി പണി കഴിപ്പിക്കാൻ പോകുന്ന മൂന്ന് മെട്രോ പാതകളുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയെ വേദിയിലിരുത്തി ഉദ്ധവ് താക്കറെ സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.
‘പറയുന്നതൊക്കെയും പ്രവർത്തിക്കുന്ന നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പറഞ്ഞു, അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളിൽ അദ്ദേഹം വാക്കു പാലിച്ചു. രാമക്ഷേത്ര നിർമ്മാണവും അദ്ദേഹത്തിന്റെ വാഗ്ദാനമാണ്. പറഞ്ഞത് നരേന്ദ്ര മോദിയാണ്, അദ്ദേഹം അത് ചെയ്തിരിക്കും.’ ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി- ശിവസേന സഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് പുതിയ മെട്രോ പാതകൾക്ക് കൂടി മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. മുംബൈ നഗരത്തിൽ നിലവിലുള്ള മെട്രോ പാതക്കൊപ്പം 42 കിലോമീറ്റർ അധിക ദൂരത്തേക്ക് കൂടി മെട്രോ സേവനം ലഭ്യമാക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി.
മുംബൈ മെട്രോയുടെ വികസനത്തിനായി തയ്യാറാക്കിയ കർമ്മപദ്ധതിയുടെ മാർഗ്ഗരേഖയും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
Discussion about this post