മുംബൈ: ചന്ദ്രനിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ലാൻഡർ വിക്രമിൽ നിന്നുള്ള സിഗ്നലുകൾ അവസാനിച്ചെങ്കിലും ചാന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മാർത്ഥതയോടെ കഠിനാദ്ധ്വാനം ചെയ്ത ഐ എസ് ആർ ഓയിലെ ശാസ്ത്രജ്ഞർക്ക് താൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായും അദ്ദേഹം മുംബൈയിൽ പറഞ്ഞു.
ശാസ്ത്രജ്ഞരുടെ അധ്വാനം പ്രശംസനീയമാണെന്നും മൂന്ന് ലക്ഷത്തി എൺപതിനായിരം കിലോമീറ്ററുകൾ താണ്ടി നിർണ്ണായക വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് ആർ ഓയിലെ ശാസ്ത്രജ്ഞർ സ്ഥിരോത്സാഹികളും ലക്ഷ്യബോധമുള്ളവരുമാണ്. തടസ്സങ്ങളിൽ തട്ടി പിന്തിരിയുന്ന പാരമ്പര്യമല്ല ഇന്ത്യൻ ശാസ്ത്രമേഖലക്കും ഐ എസ് ആർ ഓക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യം നേടുന്നത് വരെ പ്രയത്നിക്കാൻ ഐ എസ് ആർ ഓയിലെ എല്ലാ ശാസ്ത്രജ്ഞർക്കും സർവ്വവിധ പിന്തുണയും നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈയിൽ മെട്രോയുടെ പുതിയ വികസന പദ്ധതിക്ക് തറക്കല്ലിടവെയാണ് അദ്ദേഹം ചാന്ദ്രദൗത്യത്തെ കുറിച്ച് നിർണ്ണായകമായ സൂചന നൽകിയത്.
ഓർബിറ്റർ ഇപ്പോഴും ഭ്രമണപഥത്തിൽ ഉണ്ട്. അതി ചരിത്രപരമായ നേട്ടമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post