ഡൽഹി: ചന്ദ്രയാൻ-2ൽ പ്രതീക്ഷ കൈവിടാതെ ഐ എസ് ആർ ഒ. ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ തീവ്രശ്രമങ്ങൾ തുടരുന്നതായും അടുത്ത പതിനാല് ദിവസത്തേക്ക് പ്രതീക്ഷകൾ സജീവമാണെന്നും ഐ എസ് ആർ ഒ ഡയറക്ടർ ഡോക്ടർ കെ ശിവൻ വ്യക്തമാക്കി.
ചന്ദ്രോപരിതലത്തിന്റെ 2.1 കിലോമീറ്റർ അകലെ വരെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു. അവസാന ഘട്ടത്തിൽ പ്രതികൂലമായ ചില സാഹചര്യങ്ങൾ ഉടലെടുത്തു. തത്ഫലമായാണ് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇത് പുനസ്ഥാപിക്കാൻ സാദ്ധ്യതകൾ അവശേഷിക്കുന്നതായും അവസാന സാദ്ധ്യതയും വിശദമായി പരിശോധിക്കുമെന്നും ദൂരദർശന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-2 ഒരിക്കലും പരാജയമല്ല. ഐ എസ് ആർ ഒയുടെ മറ്റ് ദൗത്യങ്ങൾ സജീവമായി തന്നെ മുന്നോട്ട് പോകും. ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയമായിരുന്നു. ഒരു വർഷം ആയുസ്സ് കൽപ്പിക്കപ്പെട്ടിരുന്ന ഓർബിറ്റർ നിലവിൽ ഏഴ് വർഷം വരെ പ്രവർത്തനസജ്ജമാണ്. ചന്ദ്രന്റെ പരിണാമം, ചന്ദ്രോപരിതലത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സാന്നിദ്ധ്യം, ധ്രുവ പ്രദേശങ്ങളുടെ സ്വഭാവം എന്നിവയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിക്കാൻ അതിന് സാധിക്കും.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസവും പിന്തുണയുമാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഞങ്ങൾക്ക് പ്രചോദനം നൽകി. ‘ശാസ്ത്രം ഫലത്തെ കാംക്ഷിക്കുന്നതല്ല, അത് പരീക്ഷണങ്ങളാണ് ആവശ്യപ്പെടുന്നത്. പരീക്ഷണങ്ങളാണ് ഫലത്തെ പ്രദാനം ചെയ്യുന്നതെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാർവ്വലൗകികമാണ്.’’ ഐ എസ് ആർ ഓ ഡയറക്ടർ ഡോക്ടർ കെ ശിവൻ വ്യക്തമാക്കി.
Discussion about this post