പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിനു നഷ്ടമാകുന്നു. ധനം, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദവി നല്‍കാനാവില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഭ്യന്തരകാര്യ സമിതിയുടെ തലപ്പത്തുനിന്നു പി.ചിദംബരത്തെ മാറ്റും. രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മയെ പകരം അധ്യക്ഷനാക്കും. പാർലമെന്റിൽ ബിജെപിയുടെ അംഗബലം മാറിയെന്നും സുപ്രധാന സമിതിയുടെ അധ്യക്ഷപദവി നൽകാനാവില്ലെന്നുമാണു കേന്ദ്ര നിലപാട്.
പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹഌദ് ജോഷി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്ഥിരീകരിച്ചു
ലോക്സഭയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ ഉയര്‍ന്നതിനാല്‍ പദവികള്‍ ബിജെപി ഏറ്റെടുക്കും. കഴിഞ്ഞതവണ 283 അംഗങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 303 ആണ് ബിജെപിയുടെ നിലവിലെ ലോക്സഭയിലെ അംഗബലം.
രാജ്യസഭയും ലോക്സഭയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പുനഃസംഘടന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചുളള ഈ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാരില്‍ തുടരുകയാണ്. അതിനിടെയാണ് വിദേശകാര്യ, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ബിജെപി നിഷേധിച്ചത്.
Discussion about this post