ജനീവ: ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ.
‘ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും ഇന്ത്യയുടെ കടമയാണ്. ഇന്ത്യ ഭംഗിയായി അവ നിർവ്വഹിക്കുന്നുണ്ട്. മൗലികാവകാശങ്ങൾ എന്നത് ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആശയമാണ്. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പൂർണ്ണമായും ഭരണഘടനക്ക് വിധേയമായാണ്.’ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ ഇന്ത്യൻ പ്രതിനിധി വിജയ് താക്കൂർ സിംഗ് വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറിയാണ് വിജയ് താക്കൂർ സിംഗ്.
‘ഭീകരാവാദികളെ ഒളിപ്പിച്ചിട്ട് ഒരു കൂട്ടർ ലോകത്താകമാനം നടന്ന് നുണപ്രചാരണം നടത്തുകയാണ്. അവരാണ് ലോകത്തെ ഭീകരവാദികളുടെ തറവാട്. നുഴഞ്ഞു കയറ്റവും അതിർത്തി കടന്നുള്ള ഭീകരവാദവും ഈ രാജ്യത്തിന്റെ വിദേശ നയത്തിന്റെ ഭാഗമാണ്.’ പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ താക്കൂർ വ്യക്തമാക്കി.
ജമ്മു കശ്മീർ പുനരേകീകരണം ഏകപക്ഷീയമായിരുന്നില്ലെന്നും ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ പാർലമെന്റ് വിഷയം അംഗീകരിച്ചതാണെന്നും ഇന്ത്യൻ പ്രതിനിധികൾ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.
‘ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനം തീർത്തും പുരോഗമനപരമാണ്. രാജ്യത്താകമാനമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് ഞങ്ങൾ ചെയ്തത്. ലിംഗവിവേചനവും, ഭൂവുടമാവകാശവും, പ്രാദേശിക തെരഞ്ഞെടുപ്പിലെ പങ്കാളിത്തമില്ലായ്മയുമുൾപ്പടെ നിരവധി പ്രശ്നങ്ങൾ ജമ്മു കശ്മീരിന്റെ തനത് നിയമഘടനയിലുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനെതിരായ നിയമവും, ശിശുസംരക്ഷണനിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.’ ഇന്ത്യ വ്യക്തമാക്കി.
‘ജമ്മു കശ്മീരിൽ അഭയാർത്ഥികളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള വിവേചനം ഇതോടെ അവസാനിക്കും. ജമ്മു കശ്മീർ പുനരേകീകരണം പാർലമെന്റിൽ പാസ്സാക്കുന്നത് രാജ്യമെമ്പാടും സംപ്രേഷണം ചെയ്യപ്പെടുകയും രാജ്യത്തെ പൗരൻമാരെല്ലാവരും സ്വീകരിക്കുകയും ചെയ്തതാണ്. മറ്റ് നിയമങ്ങളെപ്പോലെ തന്നെ കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതിയും തീർത്തും രാജ്യത്തിന്റെ ആഭ്യന്തരവിഷയമാണ്,. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്ന് ഇടപെടൽ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല.’ ഇന്ത്യ പറഞ്ഞു.
‘എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ജമ്മു കശ്മീർ ഭരണകൂടം നിലവിൽ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരൻമാർക്ക് നൽകുന്നുണ്ട്. ജനാധിപത്യപ്രക്രിയകൾ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണ്. അതിർത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ മാത്രമാണവ.
തീവ്രവാദത്തിന്റെ ഇരയായിരുന്നു എന്നും ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളർത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാർത്ഥ ലംഘകർ. ഇതിനെതിരെ ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. നിശ്ശബ്ദത തീവ്രവാദത്തെ വളർത്തുകയേയുള്ളൂ. തീവ്രവാദത്തെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താൻ ലോകം ഒന്നിച്ചു നിൽക്കണം.’ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ ആഹ്വാനം ചെയ്തു.
‘മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറ പിടിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ അവനവന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കണം. നുഴഞ്ഞുകയറുന്നവർ തന്നെയാണിവിടെ ഇരയായി നടിക്കുന്നത്.’ ഇന്ത്യ വ്യക്തമായി പ്രഖ്യാപിച്ചു.
ജനങ്ങൾക്ക് മനുഷ്യാവകാശങ്ങൾ നിഷേധിച്ചിരിക്കുന്ന തടവറയാണ് ഇന്ത്യയെന്ന് നേരത്തെ സംസാരിച്ച പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആരോപിച്ചിരുന്നു. ഇതിനുള്ള ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.
പാകിസ്ഥാനിലെ മുൻ ഇന്ത്യൻ സ്ഥാനപതി അജയ് ബിസാരിയയും വിജയ് താക്കൂർ സിംഗുമായിരുന്നു ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. ജമ്മു കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആവർത്തിച്ചുള്ള നുണപ്രചാരണത്തിന് ചുട്ട മറുപടിയാണ് താക്കൂർ നൽകിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു.
Discussion about this post