ഡൽഹി: അടുത്തയാഴ്ച റഷ്യയിൽ നടക്കുന്ന സംയുക്ത ഭീകരവിരുദ്ധ സൈനികാഭ്യാസത്തിലേക്ക് ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം. അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിലും ഇരു രാജ്യങ്ങളും സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഷാങ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷന്റെ പിന്തുണയോടെ നടക്കുന്ന സംയുക്ത സൈനികാഭ്യാസം റഷ്യയിലെ ഓറെൻബർഗിലാണ് നടക്കുക. പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സൈനിക പരിശീലനത്തിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ റഷ്യയും ചൈനയും പങ്കെടുക്കും. മറ്റ് ചില രാജ്യങ്ങൾക്ക് കൂടി സൈനികാഭ്യാസത്തിൽ പരിശീലനം നൽകുമെന്നാണ് സൂചന.
പുൽവാമ ഭീകരാക്രമണവും ബലാക്കോട്ട് വ്യോമാക്രമണവും ജമ്മു കശ്മീർ പുനരേകീകരണവും ഇന്ത്യ- പാകിസ്ഥാൻ ബന്ധം വഷളാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത സൈനിക പരിശീലനമെന്നത് ശ്രദ്ധേയമാണ്. തീവ്രവാദി ആക്രമണങ്ങളെ നേരിടാനുള്ള സൈനിക സജ്ജീകരണങ്ങൾ, സൈനിക ശേഷിയുടെ കൃത്യമായ വിന്യാസം, പരസ്പര സഹകരണത്തോടെയുള്ള ഭീകരവാദ വിരുദ്ധ സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ച് സൈനികർക്ക് പരിശീലനത്തിൽ ധാരണ നൽകും.
ഭീകരവിരുദ്ധ പോരാട്ടമാണ് പ്രഖ്യാപിത നയമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയും റഷ്യയും, ഭീകരവാദത്തിന്റെ ഈറ്റില്ലമായ പാകിസ്ഥാനും അവരെ പിന്തുണയ്ക്കുന്ന ചൈനയും ഒരുമിച്ച് പങ്കെടുക്കുന്ന സൈനിക പരിശീലന പരിപാടി ലോകശ്രദ്ധ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post